
ശമ്പളത്തിൽ നിന്ന് തൊഴിലുടമ ടിഡിഎസ് ഈടാക്കുന്നുണ്ടെന്ന കാരണത്താൽ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനങ്ങളുടെ നികുതി ബാധ്യതയെക്കുറിച്ച് പലരും ആശങ്കപ്പെടാറില്ല. എന്നാൽ ബാങ്ക് സ്ഥിരനിക്ഷേപം, വാടക, ഡിവിഡൻഡ് തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ അധിക വരുമാനം നേടുന്ന വ്യക്തികൾക്ക് ഉയർന്ന നികുതി ബാധ്യത ഉണ്ടാകാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 15നകം അടയ്ക്കേണ്ട അഡ്വാൻസ് ടാക്സ് പോലുള്ള നിർണായക കാര്യങ്ങൾ പല നികുതിദായകരും ശ്രദ്ധിക്കാതെ പോകുന്നതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തൊഴിലുടമ ശമ്പളത്തിൽ നിന്ന് ഈടാക്കുന്ന ടിഡിഎസ് ആ ജീവനക്കാരന്റെ ശമ്പള വരുമാനവുമായി ബന്ധപ്പെട്ട നികുതിയെ മാത്രമാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനങ്ങൾക്ക് ഈ ടിഡിഎസ് ബാധകമാകുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. ശമ്പളേതര വരുമാനങ്ങളുടെ യഥാർത്ഥ നികുതി കണക്കാക്കി സമയബന്ധിതമായി ഒടുക്കാൻ തയ്യാറായില്ലെങ്കിൽ പിന്നീട് വലിയ ബാധ്യതകളിലേക്ക് ഇത് നയിച്ചേക്കാം.
ഉദാഹരണത്തിന്, ഏഴ് ശതമാനം വാർഷിക പലിശ ലഭിക്കുന്ന 15 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ഒരാൾക്ക് ഉണ്ടെന്ന് കരുതുക. ഈ നിക്ഷേപത്തിൽ നിന്ന് ഒരു വർഷം ആകെ 1,05,000 രൂപ പലിശയായി ലഭിക്കുന്നു. ഇതിൽ നിന്ന് ബാങ്ക് സാധാരണയായി 10 ശതമാനം നിരക്കിൽ അതായത് 10,500 രൂപ ടിഡിഎസ് ആയി ഈടാക്കാറുമുണ്ട്.
എന്നാൽ നികുതിദായകൻ 30 ശതമാനം വരുന്ന ഉയർന്ന നികുതി സ്ലാബിലാണ് ഉൾപ്പെടുന്നതെങ്കിൽ, ഈ പലിശ വരുമാനത്തിന് മേലുള്ള യഥാർത്ഥ നികുതി ബാധ്യത ഏകദേശം 32,760 രൂപ വരെ വന്നേക്കാം. ഇതിൽ ബാങ്ക് ഇതിനകം ഈടാക്കിയ 10,500 രൂപയും മറ്റ് സ്രോതസ്സുകളുടെ കണക്കുകളും വിലയിരുത്തുമ്പോൾ, ബാക്കി വരുന്ന തുകയ്ക്കുള്ള അധിക നികുതി കൂടി കൃത്യസമയത്ത് അടച്ചു തീർക്കേണ്ടതുണ്ട്.
