
മധ്യപ്രദേശ്: ശ്മശാനത്തിൽ അതിക്രമിച്ചുകയറി സംസ്കാരച്ചടങ്ങുകൾ തടസപ്പെടുത്തുകയും കത്തുന്ന ചിതയിൽനിന്ന് മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്തെന്ന കേസിൽ സ്വയം പ്രഖ്യാപിത ‘അഘോരി’യെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. കിന്നർ അഖാഡയിലെ മഹാമണ്ഡലേശ്വർ ആണെന്ന് അവകാശപ്പെടുന്ന കാളി എന്ന നന്ദ് ഗിരിയാണ് പിടിയിലായത്. സേനാപതി കാൽ ഭൈരവ് കമ്മിറ്റി ജീവാജിഗഞ്ച് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള ചക്രതീർഥ ശ്മശാനത്തിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. കത്തുന്ന ചിതയ്ക്ക് സമീപം വാളുമേന്തി നിൽക്കുന്ന പ്രതി, ചിതയിൽനിന്ന് മാംസം ഭക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് സ്റ്റേഷൻ ഇൻ-ചാർജ് പ്രതീക് ശർമ പറഞ്ഞു. കാളി എന്ന നന്ദ് ഗിരി തന്നെയാണ് സംഭവത്തിന്റെ വീഡിയോ പകർത്തി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ശ്മശാനങ്ങളിൽ അതിക്രമിച്ചുകയറൽ, മൃതദേഹങ്ങളോട് അനാദരവ് കാണിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 301-ാം വകുപ്പും, ആയുധ നിയമത്തിലെ 25-ാം വകുപ്പും ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിനുശേഷം പ്രതിയെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതായി സിറ്റി പൊലീസ് സൂപ്രണ്ട് പുഷ്പ പ്രജാപതി അറിയിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ ശൈലേഷാനന്ദ് ഗിരി, പരിഷ്കൃത സമൂഹത്തിന് ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രതികരിച്ചു.
