Home » Blog » kerala Max » ലക്ഷ്മിപ്രിയക്കെതിരായ കേസ്: പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസറെ മാറ്റണമെന്ന് അൻസിബ
ansiba-hassan_11zon

നടി ലക്ഷ്മിപ്രിയക്കും കാന്‍ മീഡിയ ചാനലിനുമെതിരായ പരാതിയില്‍ നടപടി സ്വീകരിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് നടി അന്‍സിബ ഹസ്സന്‍. ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അന്‍സിബ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. പാലാരിവട്ടം എസ്എച്ച്ഒ അല്ലാതെ മറ്റൊരു ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇന്ന് വൈകിട്ട് ഇ-മെയില്‍ വഴിയായിരുന്നു അന്‍സിബ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ലക്ഷ്മിപ്രിയക്കും യൂട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കിയ ശേഷം പാലാരിവട്ടം എസ്എച്ച്ഒയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അന്‍സിബ പറയുന്നു.

തനിക്കെതിരായ തെറ്റായ ഉള്ളടക്കം കൂടുതല്‍ പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു. വീഡിയോ പ്രചരിക്കുന്നത് തന്റെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തുന്നതായും പറഞ്ഞു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ എസ്എച്ച്ഒ തയ്യാറായില്ല. യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്താനുള്ള അവസരമാണ് എസ്എച്ച്ഒ ഒരുക്കി നല്‍കുന്നതെന്നും അന്‍സിബ ആരോപിക്കുന്നു. എസ്എച്ച്ഒയുടെ നടപടി മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് അന്‍സിബ പറയുന്നു.

ലക്ഷ്മിപ്രിയക്കും കാന്‍ മീഡിയ ചാനലിനുമെതിരെ ജൂണ്‍ 26നായിരുന്നു അന്‍സിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തി. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമര്‍ശങ്ങള്‍ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ അന്തസിനെയും മര്യാദയെയും തകര്‍ക്കുന്നതും പൊതുസമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നും അന്‍സിബ പറഞ്ഞിരുന്നു.