Home » Blog » kerala Max » രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ ഭൗതിക ശരീരം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവം! പയ്യന്നൂർ തഹസിൽദാർക്ക് സസ്‌പെൻഷൻ?
suspension-680x450

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന്റെ ഭൗതികശരീരം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം. ജില്ലാ കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം വിട്ടുനൽകിയത്. ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിത്തുടങ്ങിയതിനാലും ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് തഹസിൽദാർ നിരാകരിക്കുകയായിരുന്നു. തുടർന്ന് ഫ്രീസറില്ലാത്ത ആംബുലൻസിൽ യാത്ര തിരിക്കേണ്ടി വരികയും തുടർന്ന് ചാവക്കാട് വെച്ച് മറ്റൊരു ഫ്രീസർ ആംബുലൻസിലേക്ക് മൃതദേഹം മാറ്റുകയുമായിരുന്നു.

മീന്തുള്ളി വെള്ളച്ചാട്ടത്തിൽ തുരുത്തിൽ അകപ്പെട്ട ബെന്നി എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി സുരക്ഷിതനാക്കിയ ശേഷം നീന്തി തിരികെ വരാൻ ശ്രമിക്കവേ ഒഴുക്കിൽപ്പെടുകയായിരുന്നു. രാജേഷിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.