
ന്യൂയോർക്കിൽ നടക്കുന്ന യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെ അസാധാരണ സംഭവവുമായി ബെലാറൂസ് താരം അരീന സബലേങ്ക. ഉസ്ബെക്കിസ്ഥാൻ താരം കമില റാഖിമോവയ്‌ക്കെതിരായ മൂന്നാം റൗണ്ട് മത്സരത്തിനിടെയാണ് കോർട്ടിൽ കഞ്ചാവിന്റെ രൂക്ഷമായ മണം അനുഭവപ്പെടുന്നതായി താരം അംപയറോട് പരാതിപ്പെട്ടത്. ഒന്നാം സെറ്റിൽ 2-0 ന് മുന്നിൽ നിൽക്കുമ്പോൾ സർവ് ചെയ്യുന്നതിനിടെയാണ് സബലേങ്ക അംപയറായ ഇവ അസ്ദെരാക്കി-മൂറിനെ സമീപിച്ചത്. “ആരോ ഇവിടെ കഞ്ചാവ് വലിക്കുന്നുണ്ട്. അതൊന്ന് പരിശോധിക്കാമോ… കാരണം ഇതിന് കടുത്ത മണമാണ്” എന്ന് സബലേങ്ക പരാതിപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്റ്റേഡിയത്തിനുള്ളിൽ പുകവലി കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, ന്യൂയോർക്കിൽ 21 വയസ്സിന് മുകളിലുള്ളവർക്ക് വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമപരമാണ്. യുഎസ് ഓപ്പൺ വേദിയായ ഫ്ലഷിങ് മെഡോസിന് സമീപമുള്ള കൊറോണ പാർക്കിൽ നിന്ന് കഞ്ചാവിന്റെ മണം വരുന്നത് കാരണം തങ്ങൾക്ക് പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന് നേരത്തെയും ചില താരങ്ങൾ പരാതിപ്പെട്ടിരുന്നു.
അതേസമയം, കോർട്ടിനകത്തെ ഈ അസാധാരണ സാഹചര്യങ്ങളെ അതിജീവിച്ചാണ് സബലേങ്ക മത്സരത്തിൽ വിജയം കണ്ടത്. കമില റാഖിമോവയെ നേരെത്തുള്ള സെറ്റുകൾക്ക് (6-3, 6-4) പരാജയപ്പെടുത്തിയാണ് ഒന്നാം സീഡായ താരം പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഒരൊറ്റ ബ്രേക്ക് പോയിന്റ് പോലും എതിരാളിക്ക് നൽകുകയോ നേരിടുകയോ ചെയ്യാതിരുന്ന സബലേങ്ക, 10 എയ്‌സുകൾ ഉൾപ്പെടെ 29 വിന്നറുകൾ പായിച്ചാണ് ആധിപത്യം ഉറപ്പിച്ചത്. ലോക ഒന്നാം നമ്പർ പദവി നിലനിർത്താൻ യുഎസ് ഓപ്പൺ കിരീടം നിലനിർത്തേണ്ടത് സബലേങ്കയ്ക്ക് അനിവാര്യമാണ്. അടുത്ത ഘട്ടത്തിൽ 15-ാം സീഡ് താരം റഷ്യയുടെ ഡയാന ഷ്നൈഡറെയോ അമേരിക്കൻ താരം ടെയ്‌ലർ ടൗൺസെന്റിനെയോ ആകും താരം നേരിടുക. കഴിഞ്ഞ ജൂണിൽ നടന്ന ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ സബലേങ്കയെ പുറത്താക്കിയത് ഡയാന ഷ്നൈഡർ ആയിരുന്നു എന്നത് മത്സരത്തിന്റെ വാശികൂട്ടുന്നു.
