വയനാട്: സംസ്ഥാനത്തെ നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി ആരംഭിച്ചതായി കൃഷിമന്ത്രി ടി സിദ്ദിഖ്. നെല്ല് സംഭരണം വേഗത്തിലാക്കുമെന്നും മഴ ശക്തമാകുന്നതിന് മുമ്പ് സംഭരണ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർഷകർക്ക് ലഭിക്കാനുള്ള തുക ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും സഹകരണ ബാങ്കുകൾക്ക് നൽകാനുള്ള തുക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭരണം പൂർത്തിയാകാതെ നെല്ല് കെട്ടിക്കിടക്കുന്നതായി കർഷകർ പരാതിപ്പെട്ടിരുന്നു. വേനൽമഴ ശക്തമായതോടെ ഒന്നാംവിള കൃഷിക്കായി പാടങ്ങൾ തയ്യാറാക്കേണ്ട സമയത്ത് പോലും കൈയിൽ പണമില്ലാതെ കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നാണ് ആശങ്ക. രണ്ടാം വിളവെടുപ്പിന് ശേഷം സംഭരിച്ച നെല്ലിന്റെ പണം നാല് മാസം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടർന്ന് നിരവധി കർഷകർ കടക്കെണിയിലായിരിക്കുകയാണ്.
അടുത്ത കൃഷിക്കായി നിലമൊരുക്കാനും വളം വാങ്ങാനും ട്രാക്ടർ വാടക നൽകാനും കഴിയാതെ പലിശക്കാർക്ക് മുന്നിൽ വീണ്ടും കൈനീട്ടേണ്ട അവസ്ഥയിലാണ് കർഷകർ. നെല്ല് സംഭരണത്തിന് പുതിയ സർക്കാർ മുൻഗണന നൽകണമെന്ന ആവശ്യവും വിവിധ കർഷക സംഘടനകൾ ശക്തമായി ഉയർത്തിയിട്ടുണ്ട്.
