Your Image Description Your Image Description

ലഖ്നൗ: ബോളിവുഡ് നടി ദിഷാ പഠാനിയുടെ ബറേലിയിലെ വസതിക്ക് പുറത്ത് കഴിഞ്ഞയാഴ്ച വെടിയുതിർത്ത കേസിലെ പ്രതികളായ രോഹിത് ഗൊദാര-ഗോൾഡി ബ്രാർ സംഘത്തിലെ രണ്ട് സജീവ അംഗങ്ങൾക്ക് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്‌സും (എസ്.ടി.എഫ്.) ഡൽഹി പോലീസും ചേർന്ന് ഗാസിയാബാദിൽ നടത്തിയ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്.

സെപ്തംബര്‍ 12ന് ആയിരുന്നു ബൈക്കിലെത്തിയ അജ്ഞാതര്‍ യുപിയിലെ ബറേലിയിലെ താരത്തിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കുടുംബം പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തതോടെ താരത്തിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ ദിഷയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.

സംഭവത്തിന് ശേഷം കനേഡിയൻ അധോലോക സംഘാംഗമായ ഗോൾഡി ബ്രാർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ദിഷാ പഠാനിയും സഹോദരിയും മതനേതാക്കളെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്.

സംഭവത്തിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും, അവരെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും, ഇന്റലിജൻസ് വിവരങ്ങളും ഉപയോഗിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഹരിയാനയിലെ റോഹ്തക്കിൽ നിന്നുള്ള രവീന്ദ്രയും, സോണിപത്തിൽ നിന്നുള്ള അരുണുമാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു.

ബുധനാഴ്ച രാവിലെ ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിൽ വെച്ച് എസ്.ടി.എഫ്. നോയിഡ യൂണിറ്റും ഡൽഹി പോലീസും ഇവരെ തടഞ്ഞുനിർത്താൻ ശ്രമിച്ചപ്പോൾ, ഇവർ പോലീസിനുനേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇരുവരെയും ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രവീന്ദ്രക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, നേരത്തെയും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവസ്ഥലത്തുനിന്ന് ഒരു ഗ്ലോക്ക്, ഒരു സിഗാന പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു

Related Posts