Your Image Description Your Image Description

ആയുഷ് മേഖലയിൽ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾക്കുള്ള അംഗീകാരമാണ് ‘ആയുഷ് മേഖലയിൽ നടപ്പിലാക്കിയ വിവര സാങ്കേതികവിദ്യാ സേവനങ്ങൾ’ എന്ന വിഷയത്തിൽ കേരളത്തെ നോഡൽ സംസ്ഥാനമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നീതി ആയോഗ് വിളിച്ചു ചേർത്ത നാലാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിലാണ് കേരളത്തെ നോഡൽ സംസ്ഥാനമായി തെരഞ്ഞെടുത്തത്. അതിന്റെയടിസ്ഥാനത്തിലാണ് കേരളത്തിന്റെ നേതൃത്വത്തിൽ ദേശീയ ശില്പശാല സംഘടിപ്പിക്കാനുള്ള വേദിയൊരുങ്ങിയത്. ഡിജിറ്റൽ സാങ്കേതികവിദ്യയിലും ആരോഗ്യ സംരക്ഷണ നവീകരണത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റങ്ങളെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. കോട്ടയം കുമരകത്ത് നടക്കുന്ന ‘ആയുഷ് മേഖലയിൽ വിവരസാങ്കേതിക മുന്നേറ്റം’ ദ്വിദിന ദേശീയ ശില്പശാല ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

ആഗോള തലത്തിൽ ഗുണനിലവാരമുള്ളതും വിശ്വസനീയവും താങ്ങാനാവുന്നതുമായ ആയുഷ് സ്ഥാപനങ്ങൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ആയുഷ് ചികിത്സാ മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിന് നൂതന വിവരസാങ്കേതിക വിദ്യാ ഇടപെടലുകൾ അനിവാര്യമാണ്. ആയുഷ് സ്ഥാപനങ്ങൾക്ക് ദേശവ്യാപകമായി ഏകീകൃത മാനദണ്ഡം കാലഘട്ടത്തിന്റെ ആവശ്യമാണ്. 3500 വർഷങ്ങൾ പിന്നിട്ട പൗരാണിക വിജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്നതോടെ ഈ രംഗത്ത് മികച്ച മുന്നേറ്റം നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആയുഷ് ചികിത്സാ രീതികൾക്ക് രാജ്യവ്യാപകമായി പ്രചാരം ലഭിക്കുന്നതിന് സംസ്ഥാനങ്ങളുടെ സഹകരണവും ഡിജിറ്റൽ വിടവ് നികത്തുന്നതും അനിവാര്യമാണെന്ന് കുമരകത്ത് ആരംഭിച്ച ദേശീയ ശിൽപശാല അഭിപ്രായപ്പെട്ടു. ദേശീയ ആയുഷ് മിഷൻ കേരളയും സംസ്ഥാന ആയുഷ് വകുപ്പും കേന്ദ്ര ആയുഷ് മന്ത്രാലയവും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. 29 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കുന്നു.

കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേച, കേന്ദ്ര ആയുഷ് മന്ത്രാലയ ജോ. സെക്രട്ടറി കവിത ജെയിൻ, മന്ത്രാലയ ഉപദേശകൻ ഡോ. എ രഘു, ഉത്തർപ്രദേശ് ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ കുമാർ, ആയുഷ് മന്ത്രാലയ ഡയറക്ടർ സുബോധ് കുമാർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ഹോമിയോപതി മെഡിക്കൽ എജ്യുക്കേഷൻ കൺട്രോളിംഗ് ഓഫീസറും പ്രിൻസിപ്പലുമായ ഡോ. ടി കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Related Posts