തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര നടപ്പിലാക്കുന്നതിനായി ഗതാഗത മന്ത്രി നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പദ്ധതിയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും സാമ്പത്തിക ബാധ്യതകൾ വിലയിരുത്തുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ജില്ലകൾക്ക് പുറത്തേക്ക് യാത്ര അനുവദിക്കണമോ എന്ന കാര്യത്തിലും എല്ലാ പ്രായക്കാർക്കും ആനുകൂല്യം വേണമോ എന്നതിലും നാളത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. പദ്ധതി നടപ്പിലാക്കിയാൽ ഏകദേശം 12 ലക്ഷം സ്ത്രീകൾ പ്രതിദിനം ഈ സേവനം ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി പ്രതിമാസം 60 കോടി രൂപ സർക്കാർ സബ്സിഡിയായി കെഎസ്ആർടിസിക്ക് നൽകേണ്ടി വരും.
പദ്ധതി നടപ്പിലാക്കുന്നതിനെതിരെ സ്വകാര്യ ബസുടമകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീയാത്രക്കാർ പൂർണ്ണമായും കെഎസ്ആർടിസിയെ ആശ്രയിച്ചാൽ സ്വകാര്യ ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് അവരുടെ ആശങ്ക. ഇക്കാര്യം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ബസുടമകളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. പദ്ധതിയെ പരിഹസിച്ചുകൊണ്ട് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ശമ്പളം നൽകാൻ പോലും കഷ്ടപ്പെടുന്ന കെഎസ്ആർടിസിക്ക് ഇത്രയും വലിയ തുക സർക്കാർ എവിടെ നിന്ന് കണ്ടെത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
