Home » Blog » Kerala » കാവേരി നദീജല തർക്കം സുപ്രീംകോടതിയിൽ; കർണാടകത്തിനെതിരെ ഹർജി നൽകി തമിഴ്നാട്
21

ന്യൂഡൽഹി: കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ തമിഴ്നാട് സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശമുണ്ടായിട്ടും കർണാടകം ആവശ്യമായ അളവിൽ വെള്ളം വിട്ടുനൽകിയില്ലെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. തമിഴ്നാടിന് അനുവദിച്ച കാവേരി ജലം അടിയന്തരമായി വിട്ടുനൽകാൻ കർണാടകത്തിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

മുഖ്യമന്ത്രി വിജയ്‌യുടെ നിർദേശപ്രകാരമാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 28-ന് ചേർന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് കർണാടകയിലെ കൃഷ്ണരാജ സാഗർ, കബിനി അണക്കെട്ടുകളിൽ നിന്ന് തമിഴ്നാടിന് വെള്ളം തുറന്നുവിടാൻ നിർദേശിച്ചത്. ജൂലൈ 29 മുതൽ ഓഗസ്റ്റ് 15 വരെ, ദിവസേന 3,500 ഘനയടി വെള്ളം തമിഴ്നാട്ടിലെ ബിലിഗുണ്ട്ലുവിലേക്ക് ഒഴുക്കിവിടണമെന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം. തുടർന്ന് ജൂലൈ 30-ന് ചേർന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയും റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശം നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് 2 വരെ ബിലിഗുണ്ട്ലുവിൽ രേഖപ്പെടുത്തിയ ജലപ്രവാഹം 158 മുതൽ 550 ഘനയടി വരെ മാത്രമായിരുന്നുവെന്നാണ് തമിഴ്നാടിന്റെ പരാതി. ഇത് അതോറിറ്റി നിർദേശിച്ച അളവിനേക്കാൾ വളരെ കുറവാണെന്നും, കർണാടകം നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സുപ്രീംകോടതിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.