തൃശൂർ: കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വഴി തടഞ്ഞ് കാട്ടാന. ഇന്നലെ രാത്രി വാഴച്ചാലിന് അടുത്ത് ചാർപ്പിലായിരുന്നു സംഭവം. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദർശിച്ച ശേഷം വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ആനയെ തുരത്തി. അതിനുശേഷം ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു.
മേയ് 30നാണ് കർഷകനായ വൈശേരി സ്വദേശി പുല്ലാർക്കാട്ട് മോഹനനാണു (65) കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. കൃഷിയിടത്തിൽ കാട്ടാന വന്നതറിഞ്ഞു സഹോദരനും അയൽവാസിയായ യുവാവിനും ഒപ്പം ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മോഹനനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പന്തവുമായി ആനയെ ഓടിക്കാനായി ചെന്ന മോഹനൻ തെങ്ങ് മറിച്ചിട്ടു തിന്നുകയായിരുന്ന ആനയുടെ മുൻപിൽ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നു. ആന പാഞ്ഞടുത്തപ്പോൾ മൂന്നു പേരും ഓടിയെങ്കിലും മോഹനന് രക്ഷപ്പെടാനായില്ല. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റു വീഴുകയായിരുന്നു.
