
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയും ബിരുദ സർട്ടിഫിക്കറ്റുകളും സംബന്ധിച്ച വിവാദങ്ങൾ വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി കോക്രോച്ച് ജനത പാർട്ടി(സിജെപി) അധ്യക്ഷൻ അഭിജീത് ദിപ്കെ രംഗത്തെത്തി. ഞാനും പ്രധാനമന്ത്രിയും ഒരുമിച്ച് ഞങ്ങളുടെ വിദ്യാഭ്യാസ ബിരുദ രേഖകൾ പൊതുസമക്ഷം പ്രദർശിപ്പിക്കാൻ തയ്യാറാണോ എന്ന് അദ്ദേഹം പ്രധാനമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ചു. ജന്തർ മന്തർ പ്രക്ഷോഭത്തെ തുടർന്ന് ഒരുകൂട്ടം ബിജെപി അനുഭാവികൾ ദിപ്കെയുടെ ബിരുദത്തിൽ സംശയം പ്രകടിപ്പിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം പ്രചാരണങ്ങൾ നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ദീർഘകാലമായി തുടരുന്ന വിവരാവകാശ തർക്കങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും പശ്ചാത്തലം കൂടി ഉണ്ടായിരിക്കെയാണ് ദിപ്കെയുടെ ഈ പ്രസ്താവന. രാജ്യത്തിന്റെ പ്രധാനമന്ത്രിയെപ്പോലൊരു ഉന്നത ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ടെന്നും അതിൽ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതൊരു സാധാരണ പൗരനും തന്റെ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് ഹാജരാക്കാൻ ബാധ്യസ്ഥനാണെന്നിരിക്കെ, പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് മാത്രം രഹസ്യമാക്കി വെക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ഗുജറാത്ത് സർവകലാശാലയിൽ നിന്നും ഡൽഹി സർവകലാശാലയിൽ നിന്നുമായി പ്രധാനമന്ത്രി നേടി എന്ന് പറയപ്പെടുന്ന ബിരുദങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളും മുൻപ് വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിജീത് ദിപ്കെയുടെ പുതിയ വെല്ലുവിളി സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിരിക്കുന്നത്.
