ലക്നൗ: വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു ആദ്യരാത്രി ആഘോഷിക്കാൻ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ താൻ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്നും യുവതി അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കത്തിനിടെ യുവതി തന്റെ വീട്ടുകാരെ വിവരമറിയിച്ചു. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും താൻ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി തുറന്നു പറഞ്ഞതായി യുവാവ് നൽകിയ പരാതിയിൽ പറയുന്നു.
സ്ഥലത്തെത്തിയ യുവതിയുടെ ബന്ധുക്കൾ വീട്ടിൽ ആക്രമണം അഴിച്ചുവിടുകയും പിഎൻജി ഗ്യാസ് പൈപ്പ് ലൈൻ തകർത്ത് വീടിനു തീയിടാൻ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ കുടുംബം വീട്ടുകാരെ അകത്തിട്ട് പൂട്ടിയ ശേഷം ഗ്യാസ് ചോർത്തി സ്ഫോടനമുണ്ടാക്കാൻ ശ്രമിച്ചതായും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് അയൽക്കാരുടെ സഹായത്തോടെയാണ് ഭർത്താവും കുടുംബവും രക്ഷപ്പെട്ടത്.
അതേസമയം, യുവതി തന്റെ സ്വർണാഭരണങ്ങളും ഭർത്താവിന്റെ അമ്മയുടെ ആഭരണങ്ങളും എടുത്ത് കടന്നുകളഞ്ഞു. യുവാവ് നൽകിയ പരാതിയിൽ തുടക്കത്തിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് കുടുംബം കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ജഗദീഷ്പുര പോലീസ് യുവതിക്കും പിതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. കൂടാതെ വിവാഹത്തിന് ഇടനിലക്കാരനായി നിന്ന വ്യക്തിയേയും പോലീസ് തിരയുന്നുണ്ട്.
