മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ജന്തര്‍ മന്തറില്‍ വീണ്ടും പ്രതിഷേധിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ജൂണ്‍ 20ന് ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധം നടത്തുമെന്നാണ് സിജെപി അറിയിച്ചത്. സിജെപിയുടെ മുഖ്യ വക്താവ് സൗരവ് ദാസാണ് രണ്ടാംഘട്ട പ്രതിഷേധത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. പ്രതിഷേധം നടത്തുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നും സൗരവ് ദാസ് വ്യക്തമാക്കി. ഇതിനായി സന്‍സദ് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധ പദ്ധതിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചതായി സിജെപി അറിയിച്ചു.
സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവെച്ചാണ് സിജെപി പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്.നീറ്റ് ക്രമക്കേട് മൂലം അഞ്ച് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്നും അഭിജീത് ദീപ്‌കെ ജന്തര്‍ മന്തറില്‍ ആദ്യഘട്ട പ്രതിഷേധം നടത്തിയിരുന്നു. പാറ്റകള്‍ ആരെയും ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ അഭിജീത്, മന്ത്രി രാജി വയ്ക്കുന്നത് വരെ വിശ്രമമില്ലെന്ന് പറഞ്ഞിരുന്നു. നിരവധി സിജെപി പ്രവര്‍ത്തകരാണ് ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച ആദ്യ പൊതുപരിപാടിയില്‍ തടിച്ചുകൂടിയത്. ‘ജയ് ഭീം’ വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്
