അഹമ്മദാബാദ്: ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് നിർണ്ണായക ഉപദേശവുമായി മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ആദ്യ പന്ത് മുതൽ തകർത്തടിക്കുന്ന തന്റെ പതിവ് ശൈലിക്ക് പകരം, ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഒരു സിംഗിൾ എടുത്തുകൊണ്ട് ആത്മവിശ്വാസം വീണ്ടെടുക്കാൻ അഭിഷേക് ശ്രദ്ധിക്കണമെന്ന് ഗവാസ്കർ പറഞ്ഞു. സ്പോർട്സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യുവതാരത്തിന്റെ ഫോമില്ലായ്മയെക്കുറിച്ച് ഗവാസ്കർ മനസ്സ് തുറന്നത്. കാലുകളുടെ വേഗം കൂട്ടുന്ന ഒരു അതിവേഗ സിംഗിൾ എടുത്താൽ ക്രീസിൽ ആത്മവിശ്വാസം വർദ്ധിക്കുമെന്നും അതിനുശേഷം സ്വന്തം ശൈലിയിലേക്ക് മാറുന്നതാകും ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പിന് മുന്നോടിയായി മികച്ച ഫോമിലായിരുന്ന അഭിഷേകിന് ടൂർണമെന്റിലെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരായ നിർണ്ണായക മത്സരങ്ങളിൽ താരം പൂജ്യത്തിനാണ് പുറത്തായത്. ഇതിൽ അമേരിക്കയ്ക്കെതിരെ ‘ഗോൾഡൻ ഡക്ക്’ ആയ അഭിഷേകിന്, വയറിലുണ്ടായ അണുബാധയെത്തുടർന്ന് നമീബിയക്കെതിരായ മത്സരം നഷ്ടമായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പാകിസ്ഥാനെതിരെ മടങ്ങിയെത്തിയെങ്കിലും നാല് പന്തുകൾ നേരിട്ട് വീണ്ടും പൂജ്യത്തിന് പുറത്തായതോടെ, ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാതെ പുറത്താകുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന നാണക്കേടിന്റെ റെക്കോർഡും അഭിഷേകിന്റെ പേരിലായി.
എങ്കിലും ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടിയ അഭിഷേകിന്റെ കഴിവിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് ഗവാസ്കർ കൂട്ടിച്ചേർത്തു. ഇന്ത്യ ഇതിനോടകം തന്നെ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ, നാളെ നടക്കാനിരിക്കുന്ന നെതർലൻഡ്സിനെതിരായ മത്സരത്തിൽ അനാവശ്യ സമ്മർദ്ദമില്ലാതെ കളിച്ച് ഫോം വീണ്ടെടുക്കാൻ അഭിഷേകിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ക്രിക്കറ്റ് ലോകവും. ഗവാസ്കറുടെ ഉപദേശം ശിരസാവഹിച്ച് താരം നാളെ ക്രീസിൽ കരുത്തുറപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
