
ന്യൂഡൽഹി : ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉൾപ്പെട്ട സാമ്പത്തിക വഞ്ചനാ കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി നിരസിച്ചുകൊണ്ട് പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിച്ചത്. 1 കോടി 20 ലക്ഷം രൂപയുടെ ബിസിനസ് നിക്ഷേപവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാൻ മുൻപ് കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രശാന്ത് നാരായണൻ സുപ്രീം കോടതിയെ സമീപിച്ചത്.
കമ്പനിയിൽ ഡയറക്ടർ പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബാങ്ക് വഴി 80 ലക്ഷം രൂപ മുംബൈയിലേക്കും, 40 ലക്ഷം രൂപ ദുബായിൽ വെച്ചും കൈമാറിയെന്ന പരാതിയിൽ കേരള പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇത് കേവലം സിവിൽ സ്വഭാവമുള്ള തർക്കം മാത്രമാണെന്നും, കേരള പോലീസിന്റെ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു നടന്റെ വാദം.
ഇതിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ അൽജോ കെ. ജോസഫ് ശക്തമായി എതിർത്തു. തുടർന്നാണ് സുപ്രീം കോടതി ഹർജി തള്ളിയത്. നടന് വേണ്ടി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, കെ. ടി. തോമസ് എന്നിവർ ഹാജരായി.
