Home » Blog » Business » വേദാന്ത ഗ്രൂപ്പിലെ നാല് സ്വതന്ത്ര കമ്പനികളെ  ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും  നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു
8

കൊച്ചി: രാജ്യത്തെ  ഏറ്റവും വലിയ കോര്‍പ്പറേറ്റ് പുനര്‍ഘടനയുടെ ഭാഗമായി വേദാന്ത ഗ്രൂപ്പിലെ പുതുതായി രൂപീകരിച്ച നാല് സ്വതന്ത്ര കമ്പനികള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും  നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു. അലുമിനിയം, എണ്ണ-പ്രകൃതിവാതകം, ഇരുമ്പ്-ഉരുക്ക്, ഊര്‍ജ്ജം എന്നീ മേഖലകളിലെ കമ്പനികളാണ് ഒറ്റ ചടങ്ങില്‍ ലിസ്റ്റ് ചെയ്തത്. മാതൃസ്ഥാപനമായ വേദാന്ത ലിമിറ്റഡിനൊപ്പം വേദാന്ത അലുമിനിയം, വേദാന്ത ഓയില്‍ & ഗ്യാസ്, വേദാന്ത അയണ്‍ & സ്റ്റീല്‍, വേദാന്ത പവര്‍ എന്നീ നാല് പുതിയ കമ്പനികളാണ് ഇന്ന് ട്രേഡിംഗ് ആരംഭിച്ചത്.

ഇതൊരു ചരിത്ര ദിനമാണെന്ന് ലിസ്റ്റിംഗ് ചടങ്ങില്‍ വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 300 ശതമാനത്തിലധികം ഷെയര്‍ഹോള്‍ഡര്‍ റിട്ടേണാണ് കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയതെന്നും, രാജ്യം ഇന്ന് ധാതുക്കളുടെയും ഊര്‍ജ്ജത്തിന്‍റെയും 50 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നും ഭാവിയില്‍ ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വേദാന്ത അലുമിനിയം രാജ്യത്തെ  ഏറ്റവും വലിയ അലുമിനിയം ഉല്‍പ്പാദകരും ചൈനയ്ക്ക് പുറത്ത് ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ കമ്പനിയുമാണിത്. ഒഡീഷയിലെ ഝാര്‍സുഗുഡയിലാണ് ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം സ്മെല്‍റ്റര്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 30 ലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള കമ്പനി, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 60 ലക്ഷം ടണ്ണായി ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നു.

വേദാന്ത ഓയില്‍ ആന്‍ഡ് ഗ്യാസ് രാജ്യത്തെ  സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക ഉല്‍പ്പാദകരാണ്. പൂര്‍ണ്ണമായും കടരഹിതമായ ബാലന്‍സ് ഷീറ്റോടെയാണ് കമ്പനി പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. പ്രതിദിനം 500,000 ബാരല്‍ ഉല്‍പ്പാദനം ലക്ഷ്യമിട്ട് അടുത്ത 3 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ ഏകദേശം 5 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന വേദാന്ത അയണ്‍ & സ്റ്റീല്‍  കടരഹിതമായാണ് പുതിയ ഘട്ടം ആരംഭിക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം 4 ദശലക്ഷം ടണ്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനി, ഇത് 15 ദശലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. കമ്പനിക്ക് ഏകദേശം 4 ബില്യണ്‍ ടണ്‍ ഇരുമ്പയിര് നിക്ഷേപം സ്വന്തമായുണ്ട്.

4.2 ജിഡബ്ല്യു പ്രവര്‍ത്തന ശേഷിയുള്ള ഇന്ത്യയിലെ അഞ്ചാമത്തെ വലിയ താപവൈദ്യുത ഉല്‍പ്പാദകരാണ് വേദാന്ത പവര്‍. ഈ ശേഷി ഭാവിയില്‍ 20 ജിഡബ്ല്യു ആയി ഉയര്‍ത്താന്‍ കമ്പനിക്ക് വ്യക്തമായ പദ്ധതിയുണ്ട്. രാജ്യത്തെ  ഊര്‍ജ്ജ പരിവര്‍ത്തനത്തിന്‍റെ ഭാഗമായി ആണവോര്‍ജ്ജ മേഖലയിലെ സാധ്യതകളും കമ്പനി വിലയിരുത്തുന്നുണ്ട്.

പുതിയ കമ്പനികള്‍ക്കൊപ്പം ഗ്രൂപ്പിന്‍റെ മുന്‍നിര കമ്പനിയായ വേദാന്ത ലിമിറ്റഡ് അതിന്‍റെ പ്രവര്‍ത്തനം തുടരും. ലോകത്തിലെ ഏറ്റവും വലിയ സംയോജിത സിങ്ക് ഉല്‍പ്പാദകരും മൂന്നാമത്തെ വലിയ വെള്ളി ഉല്‍പ്പാദകരുമായ ഹിന്ദുസ്ഥാന്‍ സിങ്ക് ഈ കമ്പനിയുടെ ഭാഗമാണ്. ഇതിന് പുറമെ രാജ്യത്തെ  നിക്കല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഏക കമ്പനിയായ വേദാന്ത, നിക്കല്‍ ഉല്‍പ്പാദനം പ്രതിവര്‍ഷം 60,000 ടണ്ണായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിനായി 1.5 ദശലക്ഷം ടണ്‍ ശേഷിയുള്ള വളം നിര്‍മ്മാണ പ്ലാന്‍റും ഹിന്ദുസ്ഥാന്‍ സിങ്ക് വികസിപ്പിക്കുന്നുണ്ട്.