വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ കട്ടിള ദേഹത്ത് വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്. ഓമല്ലൂർ കെ.വി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ദ്രുപത്.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. വീടുപണിയുടെ ഭാഗമായി വീട്ടിൽ സൂക്ഷിച്ചിരുന്ന ജനൽ കട്ടിള അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചു.
അടൂർ ബൈപ്പാസിൽ അലുമിനിയം-സ്റ്റീൽ വർക്സ് ബിസിനസ് നടത്തുന്ന സ്‌കൈലൈൻ ഉടമയാണ് ദ്രുപതിന്റെ പിതാവ് തനൂജ് കുമാർ. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് സഹോദരനാണ്. മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ നടക്കും.
