വിഷൻ 2031 നവകേരളത്തിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും അതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളാ രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി ‘നവകേരളം‘ കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധയാകർഷിച്ച ‘കേരളാ മോഡൽ‘ വികസനമാണ്. എന്നാൽ കാലഘട്ടത്തിനനുസരിച്ച് ഈ മാതൃകയെ നവീകരിച്ച് പുതിയ കുതിച്ചുചാട്ടത്തിന് കേരളം തയ്യാറെടുക്കുകയാണ്. വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. 2016-ന് ശേഷം വ്യവസായ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. ഐടി, വ്യവസായം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ പുതിയ നിക്ഷേപങ്ങൾ വരുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമുള്ള വ്യവസായ വളർച്ചയാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാർഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും ഉൽപ്പാദനക്ഷമത വർധിപ്പിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധനവിനും വിപണനത്തിനും ആധുനിക സ്റ്റോറേജ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ ഒരുക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ശാസ്ത്രീയമായ ജലപരിപാലനവും പുനരുപയോഗ ഊർജ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും. ഗവേഷണത്തിനും പുതിയ കണ്ടെത്തലുകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും. ആരോഗ്യരംഗത്ത് പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ജീവിതശൈലീ രോഗങ്ങൾക്കും വയോജന സംരക്ഷണത്തിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.
മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ വികസനം സാധ്യമാകൂ. മതേതരത്വം എന്നത് കേരളത്തിൽ വെറുമൊരു ആശയമല്ല, മറിച്ച് ജനങ്ങളുടെ ജീവിതരീതിയാണ്. വികസന പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. വികസന പ്രവർത്തനങ്ങളിൽ കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സംരംഭകർ തുടങ്ങി എല്ലാവരുടെയും സഹകരണം ആവശ്യമാണ്. അറിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്വ്യവസ്ഥയും നീതിയുക്തമായ സമൂഹവുമാണ് 2031-ലെ കേരളത്തിനായി സർക്കാർ വിഭാവനം ചെയ്യുന്നതെന്നും വിഷൻ 2031 കോൺഫറൻസിലൂടെ നവീനമായ ആശയങ്ങൾ വിവിധ മേഖലകളിൽ ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ, പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്തദ്, മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ, ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ്, ഹാവന്ന പ്രൊവിഷണൽ ഗവൺമെന്റ് വിദേശകാര്യ അഡൈ്വസർ ഐമ അലയാൻഡ്ര ഡിയസ് നെഗ്രിൻ, മന്ത്രിമാരായ ഡോ. ആർ ബിന്ദു, എ കെ ശശീന്ദ്രൻ, പി പ്രസാദ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് നന്ദി അറിയിച്ചു.
വിഷൻ 2031 കോൺഫറൻസിൽ ഫെബ്രുവരി 16-ന് (നാളെ) തിരുവനന്തപുരത്തെ എട്ട് വേദികളിലായി 18 വിഷയാധിഷ്ഠിത സെഷനുകളിൽ ചർച്ചകൾ നടക്കും. രാവിലെ 10 മുതൽ 1 വരെയും ഉച്ചയ്ക്ക് 3 മുതൽ 6 വരെയുമാണ് സെഷനുകൾ നടക്കുക. ഫെബ്രുവരി 17ന് രാവിലെ 10 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 സമാപന സമ്മേളനവും ‘മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ‘ എന്ന വിഷയത്തിൽ സെമിനാറും നടക്കും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് സംസ്ഥാന ആസൂത്രണ ബോർഡ് വിഷൻ 2031 കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കോൺഫറൻസിന്റെ ഭാഗമായി കനകക്കുന്നിൽ ഫോട്ടോ പ്രദർശനവും തുടങ്ങിയിട്ടുണ്ട്.
