ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ആരാധകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകയാണ്. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പിംഗിന് പകരം ഔട്ട്ഫീൽഡിൽ കഠിനമായ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഈ പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ഫീൽഡിംഗ് കോച്ച് ജെയിംസ് ഫോസ്റ്ററുടെ കീഴിൽ ഔട്ട്ഫീൽഡിൽ ഹൈ ക്യാച്ചുകൾ പരിശീലിക്കുന്ന സഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. “ഇതൊരു സൂചനയാണോ, അതോ പതിയെ ശീലിക്കുന്നതാണോ?” എന്ന അശ്വിന്റെ കുറിപ്പ് ആരാധകർക്കിടയിൽ വലിയ സംവാദങ്ങൾക്ക് വഴിവെച്ചു.
എം.എസ്. ധോണിയിൽ നിന്ന് സഞ്ജു വിക്കറ്റ് കീപ്പിംഗ് ചുമതലകൾ പൂർണ്ണമായി ഏറ്റെടുക്കുമെന്നാണ് ഭൂരിഭാഗം ആരാധകരും കരുതിയിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 44-കാരനായ ഇതിഹാസ താരം ധോണി തന്നെ വിക്കറ്റിന് പിന്നിൽ തുടരാനും സഞ്ജു ഒരു സ്പെഷ്യലിസ്റ്റ് ഔട്ട്ഫീൽഡറായി കളിക്കാനുമാണ് സാധ്യത എന്നാണ്. മികച്ച അത്ലറ്റായ സഞ്ജു ഔട്ട്ഫീൽഡിലും വിശ്വസ്തനായ ഫീൽഡറാണെന്നത് ഈ നീക്കത്തിന് പിന്നിലെ സാധ്യത വർദ്ധിപ്പിക്കുന്നു. അടുത്തിടെ നടന്ന 2026 ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു, ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ശേഷമാണ് ചെന്നൈ ക്യാമ്പിലെത്തുന്നത്. അവസാന മൂന്ന് നിർണ്ണായക മത്സരങ്ങളിൽ തുടർച്ചയായി അർദ്ധ സെഞ്ചുറികൾ നേടിയ സഞ്ജു നിലവിൽ ബാറ്റിംഗിൽ തകർപ്പൻ ഫോമിലുമാണ്.
പതിനൊന്ന് വർഷത്തെ രാജസ്ഥാൻ റോയൽസ് ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു ഇത്തവണ ചെന്നൈയുടെ ഭാഗമായത്. പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു. മാർച്ച് 30-ന് ഗുവാഹത്തിയിൽ വെച്ച് തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ തന്നെയാണ് സഞ്ജുവിന്റെ ചെന്നൈ ജേഴ്സിയിലുള്ള അരങ്ങേറ്റ മത്സരം. അന്ന് സഞ്ജു ഏത് റോളിലായിരിക്കും മൈതാനത്തിറങ്ങുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ചെന്നൈയുടെ തന്ത്രപരമായ ഈ മാറ്റം വരാനിരിക്കുന്ന സീസണിൽ ടീമിന് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടുതന്നെ അറിയണം.
