തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിലും നാദാപുരത്തും ബിജെപി, യുഡിഎഫിന് വോട്ടുമറിച്ചുവെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഷാഫി പറമ്പിൽ എം.എൽ.എയും പാറക്കൽ അബ്ദുള്ളയുമാണ് ഇതിന് പിന്നിലെന്നും ഇതിന്റെ പേരിൽ ബിജെപിയിലെ ഏഴോളം പ്രവർത്തകരെ പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോഴിക്കോട് ജില്ലയിലെ വടകര പാർലമെന്റ് മണ്ഡലങ്ങളിൽ കോലീബി സഖ്യം ഉണ്ടായതാണ്. ഇതിനെ അന്ന് ഇടതുപക്ഷം പരാജയപ്പടുത്തിയിരുന്നു. അതേ മണ്ഡലത്തിലാണ് ഇത്തരം ഒരു കൂട്ടുകെട്ട് വീണ്ടുമുണ്ടായിരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഫലം പുറത്ത് വരുമ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മേഖലയിൽ സംഘർഷങ്ങൾ കുത്തിപ്പൊക്കാനുള്ള പരിശ്രമങ്ങളും നടന്നുവരികയാണ്. എൽഡിഎഫ് പ്രവർത്തകരെ കടന്നാക്രമിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. ഇതിന്റെ വെളിച്ചത്തിൽ നടന്നുവന്ന അന്വേഷണത്തിൽ ബോംബ് ശേഖരണവും പിടികൂടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
