കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ അതീവ ഗുരുതരമായ ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് മേനകുളം സ്വദേശിനി ഷീബ പ്രമോദ് രംഗത്തെത്തി. അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിനുള്ളിൽ തുണിക്കഷ്ണം മറന്നുവെച്ച് തുന്നിക്കെട്ടിയെന്നാണ് ഷീബയുടെ പരാതി. കഴിഞ്ഞ ഡിസംബർ മൂന്നിന് വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഷീബയെ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയ നിലയിലാണെന്ന് കണ്ടെത്തിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഡിസംബർ 12-ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവ് ഉണങ്ങാതെ പഴുക്കുകയും കടുത്ത വേദന തുടരുകയും ചെയ്യുകയായിരുന്നു.
തുടർച്ചയായ മൂന്ന് മാസത്തോളം വേദന സഹിച്ച ഷീബ ഒടുവിൽ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. പത്തുദിവസത്തെ ചികിത്സയ്ക്കും പരിശോധനകൾക്കും ഒടുവിൽ വയറ്റിനുള്ളിൽ തുണിക്കഷ്ണം ഉണ്ടെന്ന് സ്കാനിംഗിലൂടെ കണ്ടെത്തുകയായിരുന്നു. വയറ്റിനുള്ളിൽ പിൻ ചെയ്ത നിലയിലായിരുന്നു ഈ തുണിക്കഷ്ണം ഉണ്ടായിരുന്നത്. സ്കാനിംഗ് റിപ്പോർട്ട് സഹിതം പരാതിപ്പെട്ടപ്പോൾ ആദ്യം ഈ വീഴ്ച നിഷേധിച്ച ഡോക്ടർ പിന്നീട് കുറ്റം സമ്മതിക്കുകയും പണം വാങ്ങാതെ രണ്ടാമതൊരു ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയും ചെയ്തു.
താൻ അനുഭവിച്ച ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് നീതി തേടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോർജിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. കഴക്കൂട്ടം പോലീസിലും പരാതി സമർപ്പിച്ച കുടുംബം ആശുപത്രിക്കെതിരെ കർശനമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
