വിവാഹിതനായ നാവികസേനാ ഉദ്യോഗസ്ഥൻ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇന്ത്യൻ നാവികസേനാ കപ്പലായ ഐ.എൻ.എസ്. ദേഗയിൽ ഉദ്യോഗസ്ഥനായ ചിന്തട രവീന്ദ്രയാണ് കാമുകി പൊലിപ്പള്ളി മൗനികയെ കൊലപ്പെടുത്തിയത്. കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
2021-ൽ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് രവീന്ദ്രയും മൗനികയും പരിചയപ്പെടുന്നത്. പിന്നീട് ഇവർ പ്രണയത്തിലാവുകയായിരുന്നു. 2024-ൽ രവീന്ദ്ര മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതിന് ശേഷവും മൗനികയുമായുള്ള ബന്ധം തുടർന്നു. എന്നാൽ തന്റെ ഭാര്യയോട് ഈ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് മൗനിക ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയതായും രവീന്ദ്ര അവകാശപ്പെടുന്നു.
രണ്ടാഴ്ച മുമ്പ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ അവസരം നോക്കിയാണ് രവീന്ദ്ര മൗനികയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് ഇരുവരും തമ്മിൽ തർക്കത്തിലാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു. മൃതദേഹം പല കഷണങ്ങളാക്കി മാറ്റിയ ശേഷം ചില ഭാഗങ്ങൾ ബാഗിലാക്കി വിജനമായ സ്ഥലത്ത് കൊണ്ടുപോയി കത്തിച്ചുകളഞ്ഞു. ബാക്കിയുള്ള ഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. മൃതദേഹം വെട്ടിനുറുക്കുന്നതിനായി പ്രതി ഓൺലൈനിലൂടെ പ്രത്യേക കത്തി ഓർഡർ ചെയ്തിരുന്നു. തുടർന്ന് സ്വയം പോലീസ് സ്റ്റേഷനിലെത്തിയ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മൗനികയുടെ തലയടക്കമുള്ള ശരീരഭാഗങ്ങൾ കണ്ടെത്താനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
