പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധസമാനാമായ സാഹചര്യം ആഗോള കപ്പൽ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചതോടെ, സുരക്ഷിത താവളം തേടി വിദേശ കപ്പലുകൾ കേരള തീരത്തെത്തുന്നു. ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന ‘ഓഫ്ഷോർ സപ്ലൈ വെസൽ’ ആണ് സംഘർഷത്തെത്തുടർന്ന് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. സൗദി തീരവും ഗൾഫ് സമുദ്രമേഖലയും യുദ്ധഭീതിയിലായ സാഹചര്യത്തിൽ കപ്പൽ അധികൃതർ സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് കൊല്ലത്ത് അടുപ്പിക്കാൻ അനുമതി നൽകിയത്. 12 ജീവനക്കാരാണ് ഈ കപ്പലിലുള്ളത്.
എണ്ണ-വാതക പര്യവേക്ഷണ കേന്ദ്രങ്ങളിലേക്കും മറ്റ് വലിയ കപ്പലുകളിലേക്കും ആവശ്യമായ ഇന്ധനം, കുടിവെള്ളം, തൊഴിലാളികൾ എന്നിവ എത്തിക്കുന്ന പ്രത്യേക വിഭാഗത്തിൽപ്പെട്ട കപ്പലുകളാണിവ. സാധാരണ ചരക്ക് കപ്പലുകളിൽ നിന്ന് വ്യത്യസ്തമായി സമുദ്രത്തിലെ വിഭവ സമാഹരണത്തിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ദുബായ് ആകാശത്ത് കറുത്ത പുക പടരുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഗൾഫ് മേഖലയിലെ സമുദ്രപാതകൾ അതീവ അപകടാവസ്ഥയിലാണെന്ന തിരിച്ചറിവിലാണ് കപ്പൽ ജീവനക്കാർ കേരള തീരത്തേക്ക് നീങ്ങിയത്.
