Home » Blog » Kerala » മഴയത്ത് അഭ്യാസപ്രകടനം; വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തി ദുബൈ പൊലീസ്
21

ദുബൈ: മഴയത്ത് റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനങ്ങളോടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത നിരവധി പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അൽ റുവയ്യ, ലഹ്ബാബ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഗതാഗത ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. റോഡുകളിൽ വാഹനം വെട്ടിച്ചു മാറ്റുക, ഡ്രിഫ്റ്റിങ് നടത്തുക, വലിയ ശബ്ദമുണ്ടാക്കി പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകണമെങ്കിൽ 50,000 ദിർഹം വരെ പിഴ അടയ്ക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

മഴയത്ത് റോഡുകൾ വഴുക്കലുള്ളതാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ എളുപ്പമാണെന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾ ഡ്രൈവർമാരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുമെന്നും ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ പറഞ്ഞു. റോഡിലെ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘പൊലീസ് ഐ’ ആപ്പ് വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ അധികൃതരെ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. മഴസമയത്ത് വേഗത കുറയ്ക്കാനും സുരക്ഷിതമായ അകലം പാലിക്കാനും വാഹനങ്ങളുടെ ടയറുകൾ നല്ല നിലയിലാണെന്ന് ഉറപ്പുവരുത്താനും പൊലീസ് നിർദേശിച്ചു.