തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കി ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല സമാപിച്ചു. ലക്ഷക്കണക്കിന് ഭക്തമനസ്സുകളുടെ പ്രാർത്ഥനകൾ മൺകലങ്ങളിൽ തിളച്ചുതൂകിയ ഉജ്ജ്വലമായ ചടങ്ങുകൾക്ക് ശേഷം, ഉച്ചതിരിഞ്ഞ് 2.15-ഓടെ നിവേദ്യ സമർപ്പണം ആരംഭിച്ചു. ക്ഷേത്രത്തിൽ നിന്നുള്ള 380-ഓളം പൂജാരിമാരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരന്ന ഭക്തരുടെ പൊങ്കാല നിവേദിക്കാൻ എത്തിയത്.
ചന്ദ്രഗ്രഹണം പ്രമാണിച്ച് ക്ഷേത്രദർശനത്തിന് ഇന്ന് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 മണി വരെ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രാവിലെ 9.45-ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് അനന്തപുരി പൊങ്കാല ലഹരിയിലായത്.
കഠിനമായ വെയിലിനെ അവഗണിച്ചും പായസവും തെരളിയപ്പവും മൺകലങ്ങളിൽ ഒരുക്കി ഭക്തർ വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും കാത്തുനിന്നു. ദേവീക്ഷേത്ര പരിസരത്ത് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്തർക്കായി ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി കെഎസ്ആർടിസിയും റെയിൽവേയും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സർവീസുകളും അധിക കോച്ചുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
