Home » Blog » Kerala » ബംഗാള്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ
17

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ എക്‌സിറ്റ് പോളിന്റെ ഫലം പുറത്തുവിടില്ലെന്ന് പ്രമുഖ സര്‍വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യ. മറ്റ് പല ഏജന്‍സികളും ബംഗാള്‍ ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോളുകളുടെ ഫലം പുറത്തുവിട്ടിരുന്നു. എന്നാൽ, ആക്‌സിസ് ബംഗാള്‍ ഫലം പുറത്തുവിട്ടിരുന്നില്ല. ഇവരുടെ ഫലം ഇന്ന് പുറത്തുവിടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

വോട്ടര്‍മാര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയില്ലെന്നാണ് ആക്‌സിസ് മൈ ഇന്ത്യ ഏജന്‍സിയുടെ സ്ഥാപകനായ പ്രദീപ് ഗുപ്ത പറഞ്ഞത്. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന കാര്യം വെളിപ്പെടുത്താന്‍ ഭൂരിഭാഗം വോട്ടര്‍മാരും തയാറായില്ല.

“വോട്ടര്‍മാരെ നേരിട്ടുകണ്ട് വിവരം ശേഖരിക്കുന്നതാണ് ആക്‌സിസ് മൈ ഇന്ത്യയുടെ രീതി. എന്നാല്‍, ബംഗാളില്‍ ഇതിനായി സമീപിച്ചവരില്‍ 60-70 ശതമാനത്തോളം വോട്ടര്‍മാരും മറുപടി പറയാന്‍ തയാറായില്ല. ‘യെസ്’ ഓര്‍ ‘നോ’ എന്ന മറുപടി നല്‍കാന്‍ പോലും തയാറായില്ല. സാംപിള്‍ സൈസിന്റെ 20-30 ശതമാനം പേര്‍ മാത്രമാണ് ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന ചോദ്യത്തോട് പ്രതികരിച്ചത്. ഇതുവെച്ച് പ്രവചനം നടത്താനാകില്ല.” -പ്രദീപ് ഗുപ്ത പറഞ്ഞു.

ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ എന്‍ഡിഎയും തമ്മിലാണ് പ്രധാന പോരാട്ടം. എക്‌സിറ്റ് പോളുകള്‍ ഇരു സഖ്യത്തിനും വിജയം പ്രവചിക്കുന്നുണ്ട്.

ആക്‌സിസ് മൈ ഇന്ത്യയുടെ കേരളത്തിലെ എക്‌സിറ്റ് പോള്‍ പ്രകാരം 78-90 സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും. എല്‍ഡിഎഫ് 49-62 സീറ്റിലൊതുങ്ങും. എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരെ ലഭിച്ചേക്കാം. തമിഴ്‌നാട്ടില്‍ വിജയിയുടെ ടിവികെ അധികാരത്തിലേറുമെന്ന് പ്രവചിച്ച ഏക എക്‌സിറ്റ് പോളും ആക്‌സിസ് മൈ ഇന്ത്യയാണ്. ടിവികെ (98-120 സീറ്റ്), ഡിഎംകെ (92-110 സീറ്റ്), എഐഎഡിഎംകെ 22-23) എന്നിങ്ങനെയാണ് ആക്‌സിസിന്റെ പ്രവചനം.