പ്രവാസലോകത്തുനിന്നും ദുഃഖവാർത്തകളുടെ ഭാരവുമായി കുവൈത്ത് എയർവേയ്‌സിന്റെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാത്രി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. കുവൈത്തിൽ വിവിധ കാരണങ്ങളാൽ മരണപ്പെട്ട 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് കൊളംബോ വഴി നടത്തിയ ഈ പ്രത്യേക സർവീസിൽ ജന്മനാട്ടിലെത്തിച്ചത്. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളും വിമാനത്താവള നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. പ്രവാസികളുടെയും ബന്ധുക്കളുടെയും ആശങ്ക കണക്കിലെടുത്ത് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ കുവൈത്ത് സർക്കാരുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിൽ പ്രത്യേക അനുമതി നേടിയാണ് ഈ വിമാന സർവീസ് സാധ്യമാക്കിയത്.
ഏറെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു വിമാനത്താവളത്തിൽ അരങ്ങേറിയത്. കഴിഞ്ഞ ദിവസം കുവൈത്തിലെ ജലശുദ്ധീകരണ ശാലയ്ക്കു നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട തമിഴ്‌നാട് രാമനാഥപുരം സ്വദേശി സന്താനസെൽവം കൃഷ്ണന്റെ മൃതദേഹവും ഈ വിമാനത്തിൽ ഉണ്ടായിരുന്നു. ആകെ എത്തിച്ച 20 മൃതദേഹങ്ങളിൽ 15 എണ്ണം തമിഴ്‌നാട് സ്വദേശികളുടേതാണ്. ബാക്കിയുള്ള അഞ്ചു മൃതദേഹങ്ങൾ മലയാളികളുടേതാണ്. കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രവാസികളാണ് മരിച്ച മലയാളികൾ.
വിമാനത്താവളത്തിലെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കളും സുഹൃത്തുക്കളും നെടുമ്പാശ്ശേരിയിൽ എത്തിയിരുന്നു. ആംബുലൻസുകളിൽ ഭൗതികശരീരങ്ങൾ അതാത് സ്വദേശം ലക്ഷ്യമാക്കി കൊണ്ടുപോയി. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിഞ്ഞത് എംബസിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും കൃത്യമായ ഇടപെടൽ മൂലമാണ്. വരും ദിവസങ്ങളിലും കുവൈത്തിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകളുടെ ലഭ്യത പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
