കേരളത്തിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് ചുക്കാൻ പിടിച്ച കെഎസ്ഇബി, പൊതു ചാർജിങ് സ്റ്റേഷനുകൾ നേരിട്ട് സ്ഥാപിക്കുന്ന പദ്ധതിയിൽ നിന്ന് പിന്മാറുന്നു. കേന്ദ്ര സബ്സിഡി മാനദണ്ഡങ്ങളിൽ വന്ന അപ്രതീക്ഷിത മാറ്റമാണ് കെഎസ്ഇബിയുടെ ഈ പിന്മാറ്റത്തിന് പിന്നിൽ. പകരം സ്വകാര്യ ഏജൻസികളെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പിലാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ പുതിയ നിബന്ധനകൾ കെഎസ്ഇബിക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നതാണ് പ്രധാന കാരണം. സബ്സിഡിയിലെ കത്രിക, നേരത്തെ ചാർജിങ് സ്റ്റേഷനുകൾക്ക് 100% സബ്സിഡി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്ത്, നിലവിൽ മുനിസിപ്പൽ പാർക്കിംഗുകൾക്കും കെഎസ്ഇബി ഓഫീസുകൾക്കും 70-80% സബ്സിഡി മാത്രമേ ലഭിക്കൂ.
പദ്ധതി ചെലവിന്റെ 30 മുതൽ 50 ശതമാനം വരെ കെഎസ്ഇബി സ്വന്തം കയ്യിൽ നിന്ന് കണ്ടെത്തേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോർഡിന് ഇത് താങ്ങാനാവില്ലെന്ന് കണ്ടെത്തിയതോടെയാണ് നേരിട്ടുള്ള നിർമ്മാണത്തിൽ നിന്ന് പിന്മാറിയത്. നേരിട്ട് സ്റ്റേഷൻ സ്ഥാപിക്കുന്നില്ലെങ്കിലും പദ്ധതിയുടെ നോഡൽ ഏജൻസിയായി കെഎസ്ഇബി തുടരും.
ഇനി നടപ്പിലാക്കാൻ പോകുന്ന പുതിയ രീതി ഇതാണ്
സ്വകാര്യ ഏജൻസികൾ സ്വന്തം പണം മുടക്കി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. കെഎസ്ഇബിയുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും ഭൂമി സ്റ്റേഷൻ സ്ഥാപിക്കാൻ വിട്ടുനൽകും. പകരം ലാഭത്തിന്റെ ഒരു നിശ്ചിത വിഹിതം സർക്കാരിന് ലഭിക്കും. ഗതാഗതത്തിരക്കും ലാഭസാധ്യതയും കണക്കിലെടുത്ത് 276 കേന്ദ്രങ്ങളിൽ പുതിയ പഠനം നടത്തി കെഎസ്ഇബി കേന്ദ്രത്തിന് അപേക്ഷ നൽകും.
കെഎസ്ഇബിയുടെ പിന്മാറ്റം ഒരുപക്ഷേ ചാർജിങ് സൗകര്യങ്ങൾ വർദ്ധിക്കാൻ കാരണമായേക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ബിഎസ്എൻഎൽ, കെഎസ്ആർടിസി, കെൽട്രോൺ എന്നിവയുടെ സ്ഥലങ്ങൾ കൂടി പ്രയോജനപ്പെടുത്തുന്നതോടെ കൂടുതൽ ഇടങ്ങളിൽ ചാർജിങ് പോയിന്റുകൾ എത്തും.
