തിരുവനന്തപുരം: പിഎസ്‌സി ഈ മാസം 18ന് നടത്തിയ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയിൽ അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം അറിയിച്ചില്ലെന്നും ഉദ്യോഗാർത്ഥികൾ. പരീക്ഷയുടെ രണ്ടു മാസം മുൻപാണ് സിലബസ് മാറ്റിയത്. അറിയിപ്പില്ലാതെ അനധികൃതമായാണ് സിലബസ് മാറ്റിയതെന്ന് പരാതിയിൽ പറയുന്നുണ്ട്.
പരീക്ഷാ ദിവസമാണ് ഉദ്യോഗാർത്ഥികൾ സിലബസ് മാറിയ വിവരം അറിഞ്ഞത്. ഉത്തര സൂചികയിലും ഉദ്യോഗാർത്ഥികൾ അസ്വാഭാവികത ചൂണ്ടിക്കാണിക്കുന്നുണ്ട്. 100 ചോദ്യങ്ങളിൽ 54 ചോദ്യത്തിന്റെ ഉത്തരങ്ങളും ബി ഓപ്ഷനാണ് എന്നതാണ് അസ്വാഭാവികത. ചിലരെ സഹായിക്കാനായി നടത്തിയ ക്രമക്കേടാണിതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയർമാനും ഉദ്യോഗാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.
വർഷങ്ങളായി ഈ തസ്തികയിലേക്കുള്ള പരീഷ സിലബസിൽ പ്രധാനമായും ഉൾപ്പെടുന്നത് എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറൽനോളജ് എന്നീ വിഷയങ്ങളാണ്. എന്നാൽ, ഇത്തവണ അറിയിപ്പില്ലാതെ പരീക്ഷയ്ക്ക് തൊട്ട് മുമ്പ് ജനറൽനോളജ് ഒഴിവാക്കി കൊമേഴ്‌സ് ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ, ഈ തസ്തികയ്ക്ക് എന്തിനാണ് കൊമേഴ്‌സ് ഉൾപ്പെടുത്തിയതെന്ന് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു.
