ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ ശിക്ഷാനടപടിക്ക് ഇരയായി പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആവേശകരമായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ബിസിസിഐ അയ്യർക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. മത്സരത്തിൽ ഗുജറാത്തിനെതിരെ പഞ്ചാബ് മൂന്ന് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയെങ്കിലും ഓവർ നിരക്കിലെ വീഴ്ച നായകന് തിരിച്ചടിയായി.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഈ സീസണിലെ പഞ്ചാബിന്റെ ആദ്യ നിയമലംഘനമായതിനാലാണ് പിഴത്തുക 12 ലക്ഷത്തിൽ ഒതുങ്ങിയത്. കഴിഞ്ഞ സീസണിലും സമാനമായ കുറ്റത്തിന് അയ്യർക്ക് പിഴ ഒടുക്കേണ്ടി വന്നിരുന്നു. വരും മത്സരങ്ങളിൽ ഓവർ നിരക്കിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ പിഴത്തുക ഇരട്ടിയാകാനും സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടാനും സാധ്യതയുണ്ട്.
മുള്ളൻപൂരിലെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിനെ 162 റൺസിൽ ഒതുക്കാൻ പഞ്ചാബ് ബൗളർമാർക്ക് സാധിച്ചു. ശുഭ്‌മാൻ ഗില്ലും (39) ജോസ് ബട്‌ലറും (38) മികച്ച തുടക്കം നൽകിയെങ്കിലും യുസ്‌വേന്ദ്ര ചാഹലിന്റെയും മാർക്കോ യാൻസന്റെയും കൃത്യതയാർന്ന ബൗളിംഗ് ഗുജറാത്തിനെ പിടിച്ചുകെട്ടി. അവസാന അഞ്ച് ഓവറിൽ വെറും 34 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്.
മറുപടി ബാറ്റിംഗിൽ പ്രഭ്സിമ്രാൻ സിംഗും കൂപ്പർ കോണോളിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തതോടെ പഞ്ചാബ് അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ 13-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ നടത്തിയ തകർപ്പൻ സ്പെൽ കളി മാറ്റിമറിച്ചു. വെറും 10 പന്തിനിടെ 3 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ പ്രസിദ്ധ് പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ഒരു ഘട്ടത്തിൽ 110/2 എന്ന നിലയിൽ നിന്ന് 118/6 എന്ന നിലയിലേക്ക് തകർന്ന പഞ്ചാബിനെ 22-കാരൻ കൂപ്പർ കോണോളിയാണ് വിജയതീരത്തെത്തിച്ചത്. 44 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ കോണോളിയുടെ അർധസെഞ്ചുറി പ്രകടനമാണ് പഞ്ചാബിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്.
