
ഇടുക്കി: നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. രാസലഹരിയാണ് ഇന്ന് ലോകം ഭരിക്കുന്നത്. ഇവയുടെ വിതരണക്കാർക്ക് കുട്ടികളുടെ ഭാഷ അറിയാം, അവരുടെ സൗഹൃദവലയങ്ങളും താല്പര്യങ്ങളും അറിയാം. പുതിയ സാങ്കേതികവിദ്യയും ലഹരി വിതരണക്കാർക്ക് അറിയാം. അതിനാൽ പൊലീസിൻറെ അന്വേഷണ രീതികളും മാറ്റിക്കൊണ്ടിരിക്കുകയാണ്.
ലഹരിയുടെ ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് – തൂഫാൻ ജാഗരൺ -ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പൊലീസ് ഡോഗ് സ്ക്വാഡിന് ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നൽകി വരികയാണ്. ലഹരി വ്യാപനത്തിന്റെ നൂതന വഴികൾ തടയാൻ പൊലീസ് പുതിയ സംവിധാനം ആവിഷ്കരിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി ‘ഓപ്പറേഷൻ തൂഫാൻ’ മാറിയെന്നും അദ്ദേഹം പറഞ്ഞു.
