Home » Blog » Kerala » നീറ്റ് ചോദ്യപേപ്പർ ചോർച്ച: വിദ്യാർത്ഥികൾ തെരുവിലിറങ്ങണമെന്ന് അരവിന്ദ് കെജ്രിവാൾ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷവിമർശനവുമായി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. രാജ്യത്തെ യുവാക്കൾ അഥവാ ‘ജെൻസികൾ’ ഈ അനീതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും നേപ്പാളിലും യുവാക്കളുടെ പ്രക്ഷോഭത്തിനൊടുവിൽ ഭരണകൂടങ്ങൾ മാറ്റപ്പെട്ട ചരിത്രം ഓർമിപ്പിച്ച കെജ്രിവാൾ, ഇന്ത്യയിലെ ആറുകോടി യുവാക്കളെ ബാധിക്കുന്ന ഇത്തരം ക്രമക്കേടുകളിൽ കൃത്യമായ വിശദീകരണം തേടാൻ പുതിയ തലമുറയ്ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി.

 

2014-ൽ മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്ത് 93 ചോദ്യപ്പേപ്പർ ചോർച്ച സംഭവങ്ങൾ ഉണ്ടായതായി കെജ്രിവാൾ ആരോപിച്ചു. ഇതിൽ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നടന്നതെന്നും ഇത് വെറുമൊരു യാദൃശ്ചികമല്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇപ്പോഴത്തെ നീറ്റ് വിവാദത്തിന്റെ പ്രഭവകേന്ദ്രം രാജസ്ഥാനാണെന്നും ഇതിൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഭരണത്തിന് കീഴിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് യുവാക്കളുടെ ഭാവി തകർക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.