<strong>കൊച്ചി</strong>: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. വിസി നിയമനം ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണെന്നും നിയമനം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ് എന്നും റോജി എം ജോണ്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക പോലും പരിഗണിക്കാതെയാണ് ടി സജിതാ റാണിയെ നിയമിച്ചതെന്നും നിയമനം കോടതിയില്‍ ചോദ്യം ചെയ്യുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും റോജി എം ജോണ്‍ പറഞ്ഞു.’സജിതാ റാണിയുടെ യോഗ്യത എന്താണെന്ന് എനിക്കറിയില്ല. സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റ് പരിഗണിക്കാതെയാണ് നിയമനം വന്നിട്ടുളളത്.
ഇത്തരത്തിലുളള കടന്നുകയറ്റങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അത് ഇപ്പോഴും തുടരും. സംസ്ഥാന സര്‍വകലാശാലകളുടെ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. പക്ഷെ കേന്ദ്രസര്‍ക്കാര്‍ ചാന്‍സലറെ ഉപയോഗപ്പെടുത്തിക്കൊണ്ട് അധികാരം പിടിച്ചെടുക്കാനുളള ശ്രമമാണ് നടത്തുന്നത്. ജനാധിപത്യ വിരുദ്ധമായ നടപടിയാണത്’: റോജി എം ജോണ്‍ പറഞ്ഞു. സര്‍വകലാശാല ആക്ടുമായി ബന്ധപ്പെട്ട് ചില നിയമപരമായ തടസങ്ങളുണ്ടെന്നും അതുകൂടി പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും റോജി എം ജോണ്‍ കൂട്ടിച്ചേര്‍ത്തു
സംസ്ഥാന സർക്കാർ നൽകിയ മൂന്നംഗ പാനലിനെ വെട്ടിയാണ് ഗവർണർ സജിതാ റാണിയെ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചത്. സജിതാ റാണിക്ക് താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡീനാണ് ടി സജിതാ റാണി. ബി അശോക് കാര്‍ഷിക വകുപ്പില്‍ നിന്ന് മാറിയ പശ്ചാത്തലത്തിലാണ് സജിത റായിക്ക് പകരം ചുമതല നല്‍കിയത്. കൃഷിവകുപ്പ് മൂന്നുപേരുടെ പാനല്‍ നല്‍കിയിരുന്നു. ഈ മൂന്നംഗ പാനലിനെ പൂര്‍ണമായും അവഗണിച്ചാണ് ഗവര്‍ണര്‍ സജിതാ റാണിയെ നിയമിച്ചത്. ലോക്ഭവന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. അധ്യാപക പരിഷത്ത് നേതാവ് കൂടിയാണ് സജിതാ റാണി.
