Home » Blog » Kerala » ടി.കെ ഗോവിന്ദൻ വർഗവഞ്ചകനല്ല; നിലപാടുകളിൽ ഉറച്ച് വിനോദിനി ബാലകൃഷ്ണൻ
54t-680x450

കണ്ണൂർ: രാഷ്ട്രീയ വിവാദങ്ങൾക്കും പാർട്ടിക്കുള്ളിലെ ചർച്ചകൾക്കും മറുപടിയുമായി അന്തരിച്ച മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. പാർട്ടി വിരുദ്ധനെന്ന് മുദ്രകുത്തി പുറത്താക്കിയ നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദന് തന്റെ വീട്ടിൽ സ്വീകരണം നൽകിയത് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവർ വ്യക്തമാക്കി.

 

“എന്റെ വീട്ടിൽ ആര് വന്നാലും സ്വീകരിക്കും എന്നത് എന്റെ ശരിയാണ്. ഒരാളെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. വീട്ടിൽ വരുന്നവരെ എന്തിനാണ് ഞാൻ അകറ്റി നിർത്തുന്നത്? അദ്ദേഹം ഞങ്ങളെ ഓർത്തിട്ടാണല്ലോ വരുന്നത്,” വിനോദിനി പറഞ്ഞു. ടി.കെ. ഗോവിന്ദനെ പാർട്ടി ‘വർഗവഞ്ചകൻ’ എന്ന് വിളിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ആരെയും അങ്ങനെ വിളിക്കില്ലെന്നും തന്റെ വീട്ടിൽ വന്ന വ്യക്തിക്ക് അർഹമായ പരിഗണന നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

 

മനസ്സിൽ ഒട്ടേറെ ചീത്ത ഓർമ്മകളുണ്ടെന്നും എന്നാൽ ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും വിനോദിനി വെളിപ്പെടുത്തി. “വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആരുടെയും സഹായം ചോദിക്കുന്നില്ല, ആരെയും ഉപദ്രവിക്കുന്നില്ല. എന്റെ നല്ലതും ചീത്തയുമായ ഓർമ്മകൾ മനസ്സിൽ വെച്ച് സ്വന്തം രീതിയിൽ ജീവിക്കുന്നു. ചീത്ത ഓർമ്മകളെക്കുറിച്ച് പിന്നീട് പറയാം,” എന്നായിരുന്നു അവരുടെ പ്രതികരണം.

 

തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തെക്കുറിച്ചും പാർട്ടി നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും വിനോദിനി മനസ്സ് തുറന്നു. തോൽവി പാർട്ടി തന്നെ ശരിയാക്കിയെടുക്കുമെന്നും പാർട്ടി പദവികളില്ലെങ്കിലും താൻ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. നേതാക്കളാരും തന്നെ വിളിക്കാറില്ലെന്നും അതിൽ പരാതിയില്ലെന്നും വ്യക്തമാക്കിയ അവർ, ദേഷ്യം കൊണ്ടല്ല മറിച്ച് അതിന്റെ ആവശ്യമില്ലാത്തതിനാലാണ് അങ്ങനെ പറയുന്നതെന്നും കൂട്ടിച്ചേർത്തു. വിനോദിനി ബാലകൃഷ്ണന്റെ ഈ തുറന്നുപറച്ചിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.