കൊച്ചി: നടി അൻസിബ ഹസൻ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് കമ്മിഷണർ തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൻസിബയുടെ പരാതിയിൽ ആദ്യം പൊലീസ് കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ ഫലം കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിനെതിരായ പരാതികൾ പരിഹരിക്കുന്നതിന് പുതിയ സംവിധാനം കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
പരാതികളുടെ തീർപ്പാക്കൽ സംബന്ധിച്ച് പൊലീസ് ഓഡിറ്റ് നടപ്പാക്കുമെന്നും, പൊലീസ് സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 15നകം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ശുചീകരിച്ച് ഒരേ മാതൃകയിൽ നവീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ 64 സ്റ്റേഷനുകൾ ഒഴികെ ബാക്കി എല്ലാ സ്റ്റേഷനുകളിലും എസ്‌ഐമാർക്ക് സ്റ്റേഷൻ ചുമതല നൽകും. ശേഷിക്കുന്ന സ്റ്റേഷനുകളിൽ സി.ഐമാർ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പാക്കിയ ഓപ്പറേഷൻ തൂഫാൻ വിജയകരമാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 6,632 പേരെ അറസ്റ്റ് ചെയ്യുകയും 6,182 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏകദേശം 35 കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
