സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്കെതിരെ രൂക്ഷവിമർശനം. ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിയുടെ അടിസ്ഥാന ആശയം തന്നെ ദുർബ്ബലമായെന്നും, ഇനി കിഫ്ബിയെ പൂർണ്ണമായും ബജറ്റ് നിയന്ത്രണത്തിലാക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നതായും, സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായിട്ടാണ് മാറുന്നതെന്നും ധവളപത്രം ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ കിഫ്ബി വലിയ പ്രതിസന്ധിയിലാണ്. കിഫ്ബിയുടെ വായ്പകളെ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി വരുമാനമാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പാ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേൽ വന്ന് ചേരും. കൂടാതെ, സാധാരണ ഗവൺമെന്റ് വായ്പകളേക്കാൾ 1 മുതൽ 1.5 ശതമാനം വരെ കൂടുതൽ പലിശ നൽകിയാണ് കിഫ്ബി തുക കണ്ടെത്തുന്നത്. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ പ്രാദേശികമായ വലിയ അസമത്വമുണ്ടെന്നും, കണ്ണൂർ ജില്ലയ്ക്ക് മാത്രം ആകെ തുകയുടെ 20 ശതമാനം അനുവദിച്ചതായും ധവളപത്രത്തിൽ വിമർശനമുണ്ട്.
