സംസ്ഥാനത്ത് ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ റൗണ്ട് അപ്പ് ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 1,663 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന 972 പ്രതികളും ഉൾപ്പെടുന്നു.
എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന ഈ സ്പെഷ്യൽ ഡ്രൈവിൽ കാപ്പ നിയമപ്രകാരം 20 പേരെ കരുതൽ തടങ്കലിലാക്കി. ക്രിമിനൽ പശ്ചാത്തലമുള്ള 30 പേർക്കെതിരെ നാടുകടത്തൽ നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ, മദ്യപിച്ച് വാഹനമോടിച്ച 1,343 പേർക്കെതിരെയും പോലീസ് കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നാണ് പോലീസ് നൽകുന്ന സൂചന.
