
തിരുവനന്തപുരം : ഒരുവയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അമ്മയുടെ മൊഴി പുറത്ത്. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളാണ് മകളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രിസ്റ്റി പൊലീസിനോട് പറഞ്ഞത്. ഭർത്താവ് വീട്ടിൽ പോകുന്നത് വിലക്കിയെന്നും കുടുംബം അകറ്റി നിർത്തിയെന്നുമാണ് മൊഴി.
ഇതിന്റെ വിഷമത്തിലാണ് ഇന്നലെ വൈകീട്ട് കിടപ്പുമുറിയിൽ കയറി കൃത്യം ചെയ്യാൻ തീരുമാനിച്ചത്. മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു ശ്രമം. ജീവനൊടുക്കാനായി ഉറക്കഗുളികകൾ കഴിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞു.
മലയിൻകീഴ് വിളവൂർക്കൽ പൊറ്റയിൽ അഭിജിത്-ക്രിസ്റ്റി ദമ്പതിമാരുടെ മകൾ അന്നയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അമ്മയായ ക്രിസ്റ്റി അന്നയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്റ്റി-അഭിജിത്ത് ദമ്പതിമാരുടെ വിവാഹവാർഷികദിനത്തിലാണ് അരുംകൊല നടന്നത്. നാലുവർഷം മുൻപാണ് ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ വിവാഹിതരായതെന്ന് അഭിജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു.
