മലപ്പുറം: എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി എണ്ണി എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എ എൻ ഷംസീർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ സ്ഥാനാർത്ഥി നിർണ്ണയം, അയ്യപ്പ സംഗമം, വെള്ളാപ്പള്ളിയെ കൊണ്ടു നടന്നത് എല്ലാം തിരിച്ചടിയായെന്ന വിമർശനമാണ് ഷംസീറും തുറന്നു സമ്മതിക്കുന്നത്. മലപ്പുറം കാളികാവിൽ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലായിരുന്നു ഷംസീറിൻറെ സ്വയം വിമർശനം.
“ഇങ്ങനെ തോൽക്കുമെന്ന് നമ്മളും വിചാരിച്ചില്ല. മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റൽ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയി” – ഷംസീർ പ്രസംഗത്തിനിടെ സൂചിപ്പിച്ചു.വെള്ളാപ്പള്ളിയുടെ വിമർശനത്തെ പ്രതിരോധിച്ചപ്പോൾ ശക്തി ഉണ്ടായില്ലെന്നും പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും ഷംസീർ തുറന്നുസമ്മതിച്ചു.
