Your Image Description Your Image Description

റാന്റെ സമ്പുഷ്ട യുറേനിയം എവിടെയാണെന്ന് സംബന്ധിച്ച് തനിക്ക് രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് നെതന്യാഹു ഈ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60% സമ്പുഷ്ട യുറേനിയം എവിടെയാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നാണ് നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു. ഞങ്ങള്‍ അത് വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആണവ പദ്ധതിയുടെ ഒരു പ്രധാന ഘടകമാണിതെന്ന് പറയാന്‍ കഴിയുമെന്നും നെതന്യാഹു പറയുന്നു.

കഴിഞ്ഞ ദിവസം അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഭൂഗര്‍ഭ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും അതില്‍ ബങ്കര്‍-ബസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ ആഘാതത്തിന്റെ വ്യാപ്തി വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

2024 സെപ്റ്റംബറില്‍ ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രല്ല കൊല്ലപ്പെട്ടതിനുശേഷം ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നതിനുള്ള നീക്കത്തെ തുടര്‍ന്നാണ് ഇസ്രയേലിന് നടപടിയെടുക്കേണ്ടി വന്നതെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്‍ മിസൈല്‍ പദ്ധതി വികസിപ്പിക്കുകയും പ്രതിമാസം 300 ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നുവെന്നും നെതന്യാഹു ആരോപിച്ചു.

ഇറാന്റെ ആണവ, മിസൈല്‍ ശേഷികള്‍ ഉയര്‍ത്തുന്ന ഇരട്ട ഭീഷണികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇസ്രയേല്‍ ഇപ്പോള്‍ വളരെ അടുത്താണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന അമേരിക്കയുടെയും ഇസ്രയേലിന്റേയും ആരോപണങ്ങള്‍ ഇറാന്‍ ആവര്‍ത്തിച്ച് നിഷേധിക്കുകയും തങ്ങളുടെ പരിപാടി സമാധാനപരമാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *