പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ പ്രതിയായ ബലാത്സംഗ കേസിന്റെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ഇതേ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്ത കാലത്ത് പീഡിപ്പിച്ച കേസിൽ താൻ ഇപ്പോൾ ശിക്ഷ അനുഭവിക്കുകയാണെന്നും, അതിനാൽ ഇതേ വ്യക്തി പ്രായപൂർത്തിയായ ശേഷമുള്ള മറ്റൊരു പീഡനക്കേസിൽ കൂടി വിചാരണ നേരിടുന്നത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് മോൺസണിന്റെ വാദം.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച് മോൺസൺ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് അഭിഭാഷകൻ പി. വിഷ്ണു മുഖേന സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൺസൺ നിലവിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
