ആന്ധ്രാപ്രദേശിലെ കാക്കിനാട ജില്ലയിൽ ആൾത്താമസമില്ലാത്ത വീടിന് 1.99 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത് വലിയ വാർത്തയാകുന്നു. സമർലക്കോട്ട സ്വദേശിനിയായ ദാസരി ദുർഗയ്ക്കാണ് താൻ താമസിക്കാത്ത വീട്ടിലെ വൈദ്യുതി ഉപയോഗത്തിന് കോടികളുടെ ബിൽ ഓൺലൈനായി ലഭിച്ചത്. കുടുംബത്തോടൊപ്പം മറ്റൊരു ഫ്ലാറ്റിൽ താമസിക്കുന്ന ദുർഗയ്ക്ക് ഇത്രയും വലിയ തുകയുടെ ബിൽ വന്നത് വീട്ടുടമയെ മാത്രമല്ല, നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു.
ബില്ലിലെ തുക കണ്ട് പരിഭ്രാന്തയായ ദുർഗ ഉടൻ തന്നെ പ്രാദേശിക വൈദ്യുതി വകുപ്പ് ഓഫീസിലെത്തി പരാതി നൽകി. തുടർന്ന് ആന്ധ്രാപ്രദേശ് ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് അധികൃതർ നടത്തിയ പരിശോധനയിലാണ് വൻ തുക വരാനുള്ള കാരണം വ്യക്തമായത്. പുതിയ വൈദ്യുതി മീറ്റർ സ്ഥാപിച്ചപ്പോൾ ഉണ്ടായ സാങ്കേതിക തകരാറാണ് ഈ ഭീമമായ തുകയ്ക്ക് പിന്നിലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെയാണ് വീട്ടുടമയ്ക്കും കുടുംബത്തിനും ആശ്വാസമായത്.
സാങ്കേതിക പിഴവ് തിരുത്തിയ ശേഷം ഉദ്യോഗസ്ഥർ ദുർഗയ്ക്ക് പുതിയ ബിൽ നൽകി. കോടികളുടെ സ്ഥാനത്ത് വെറും 147 രൂപ മാത്രമാണ് അവർക്ക് യഥാർത്ഥത്തിൽ അടയ്ക്കേണ്ടി വന്നത്. രണ്ട് കോടി രൂപയുടെ ബിൽ തുക സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
