രാഷ്ട്രീയ സ്വയംസേവക സംഘം രാഷ്ട്രീയ അധികാരത്തിന് പിന്നാലെയല്ലെന്നും മറിച്ച് ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിനും വ്യക്തികളുടെ സ്വഭാവ രൂപീകരണത്തിനുമാണ് മുൻഗണന നൽകുന്നതെന്നും ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. മീററ്റിലെ മാധവ് കുഞ്ചിൽ ദേശീയ-അന്തർദേശീയ കായികതാരങ്ങളുമായി സംവദിക്കവെയാണ് അദ്ദേഹം സംഘടനയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചത്. ആർഎസ്‌എസ് ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് എതിരല്ലെന്നും, മറിച്ച് സാമൂഹിക ഐക്യത്തിലൂടെ രാഷ്ട്രനിർമ്മാണം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമൻ, ബുദ്ധൻ, ഗാന്ധിജി തുടങ്ങിയ മഹദ്‌വ്യക്തികളുടെ പാരമ്പര്യത്തിലാണ് ഇന്ത്യ എന്ന ആശയം നിലനിൽക്കുന്നതെന്ന് ഭാഗവത് ഓർമ്മിപ്പിച്ചു. ഹിന്ദു എന്നത് ജാതിയല്ലെന്നും വൈവിധ്യങ്ങൾക്കിടയിലെ സാംസ്കാരിക ഐക്യമാണെന്നും അദ്ദേഹം പറഞ്ഞു. സനാതന സംസ്കാരം, മൂല്യബോധം, ധർമ്മം, സത്യം എന്നീ നാല് സ്തംഭങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനാണ് സംഘം പരിശ്രമിക്കുന്നത്. സാമൂഹിക ഐക്യം തകർന്നപ്പോഴെല്ലാം രാജ്യം പ്രതിസന്ധിയിലായിട്ടുണ്ടെന്നും അതിനാൽ യുവാക്കൾ രാഷ്ട്രനിർമ്മാണത്തിൽ സജീവമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംഘടനയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിൽ പര്യടനം നടത്തുന്ന അദ്ദേഹം, കായികതാരങ്ങളെയും വിവിധ മേഖലകളിലെ പ്രമുഖരെയും നേരിൽ കണ്ട് ആശയവിനിമയം നടത്തി. ആർഎസ്‌എസിനെ ഉള്ളിൽ നിന്ന് മനസ്സിലാക്കാനും നിസ്വാർത്ഥമായി രാജ്യത്തിനായി പ്രവർത്തിക്കാനും അദ്ദേഹം കായികതാരങ്ങളോട് നിർദ്ദേശിച്ചു. അർജുന അവാർഡ് ജേതാവ് അൽക തോമർ ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ശനിയാഴ്ച വിദ്യാഭ്യാസ-വ്യവസായ-സാഹിത്യ മേഖലകളിലെ ബുദ്ധിജീവികളുമായി അദ്ദേഹം കൂടുതൽ ചർച്ചകൾ നടത്തും.
