ന്യൂഡൽഹി: ആര്‍എസി ടിക്കറ്റില്‍ യാത്രക്കാരായ രണ്ടുപേർക്ക് ഒരു പുതപ്പ് നല്‍കിയ സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍. 2022 ഒക്ടോബര്‍ 25നായിരുന്നു സംഭവം. പ്രയാഗ്‌രാജില്‍ നിന്ന് ഡൽഹിയിലേക്ക് ആര്‍എസി ടിക്കറ്റായിരുന്നു പരാതിക്കാരന് ലഭിച്ചത്. ഇതുപ്രകാരം മറ്റൊരാളുമായി ബര്‍ത്ത് പങ്കുവെക്കണം. അപരിചിതരായ രണ്ട് യാത്രക്കാരായിട്ടും ഇരുവര്‍ക്കും ഒരു പുതപ്പും തലയിണയും ബെഡ് ഷീറ്റും അടങ്ങിയ ബെഡ്‌റോള്‍ ആണ് നല്‍കിയത്. എന്നാൽ തനിക്ക് മറ്റൊു പുതപ്പ് നല്‍കാന്‍ ട്രെയിന്‍ അറ്റന്‍ഡറോട് അഭ്യര്‍ഥിച്ചിട്ടും നല്‍കിയില്ല. ഒരു ബര്‍ത്തിന് ഒരു ബെഡ്‌റോള്‍ എന്നതാണ് നിയമമെന്ന് അറ്റന്‍ഡര്‍ പറഞ്ഞു.
തുടർന്ന് യാത്രക്കാരന്‍ ടിടിഇയെ കണ്ട് പരാതി പുസ്തകത്തിന് ആവശ്യപ്പെട്ടെങ്കിലും ഇതും നല്‍കിയില്ല. പിന്നീട് ഡൽഹി റെയില്‍വേ സ്റ്റേഷനിലെത്തി പരാതി നല്‍കി. ബെഡ്‌റോളുമായി ബന്ധപ്പെട്ട നിയമം അറിയാനായി ആര്‍ടിഐ അപേക്ഷയും നല്‍കി. സംഭവത്തില്‍ പിന്നീട് റെയില്‍വേ ബെഡ്‌റോള്‍ കോണ്‍ട്രാക്ടര്‍ക്ക് 1000 രൂപ പിഴയിട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പരാതിക്കാരനെ അറിയിച്ചിരുന്നില്ല. നടപടിയൊന്നും ഇല്ലാതായതോടെ യാത്രക്കാരന്‍ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍ക്കുകയായിരുന്നു. .
ആര്‍എസി യാത്രക്കാരുടെയും ടിക്കറ്റ് നിരക്കില്‍ ബെഡ്റോള്‍ ചാര്‍ജ് ഈടാക്കുന്നുണ്ടെന്നും അവര്‍ക്കും പ്രത്യേകമായി ബെഡ്റോള്‍ നല്‍കേണ്ടതുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. യാത്രക്കാര്‍ നേരിട്ട അസൗകര്യവും മാനസിക പ്രയാസവും പരിഗണിച്ചാണ് ഡൽഹി ഉപഭോക്തൃ കമ്മീഷന്റെ നടപടി.
