താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും നിയമവിവാദങ്ങളും കൂടുതൽ സങ്കീർണ്ണമാകുന്നു. സംഘടനയുടെ താല്ക്കാലിക അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ അൻസിബ ഹസ്സൻ സമർപ്പിച്ച അപേക്ഷയെ ശ്വേതാ മേനോൻ കോടതിയിൽ ശക്തമായി എതിർത്തു. അൻസിബയുടെ അപേക്ഷയെ എതിർക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണ പത്രിക സമർപ്പിക്കാൻ ശ്വേതയ്ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ സംഘടനയുടെ ബൈലോ പ്രകാരം ‘അഡ്ഹോക്ക് കമ്മിറ്റി’ എന്നൊരു സംവിധാനത്തിന് നിലനിൽപ്പില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശ്വേത മുൻപ് കോടതിയെ സമീപിച്ചത്.
അതേസമയം, ശ്വേതാ മേനോൻ നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് നടനും അഡ്ഹോക്ക് കമ്മിറ്റി മുൻ കൺവീനറുമായ രമേഷ് പിഷാരടി കോടതിയിൽ വാദിച്ചു. ഹർജി എന്തുകൊണ്ട് നിലനിൽക്കില്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം കോടതിയിൽ സമർപ്പിക്കാൻ രമേഷ് പിഷാരടിയോടും എറണാകുളം മുൻസിഫ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്നത് ഈ മാസം 27-ലേക്ക് മാറ്റിയ കോടതി, അതുവരെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കുള്ള സ്റ്റേ തുടരുമെന്നും വ്യക്തമാക്കി. മുൻപ് കോടതിയുടെ ഈ സ്റ്റേ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രമേഷ് പിഷാരടി കൺവീനർ സ്ഥാനം രാജിവെച്ചത്.
