നാസയുടെ 65 വർഷത്തെ ചരിത്രത്തിലാദ്യമായി നടന്ന അടിയന്തര മെഡിക്കൽ ഒഴിപ്പിക്കലിന് പിന്നാലെ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) വീണ്ടും പൂർണ്ണ സജ്ജമാകുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ മടങ്ങിയ മുൻഗാമികൾക്ക് പകരമായി നാല് പുതിയ ബഹിരാകാശയാത്രികർ ശനിയാഴ്ച നിലയത്തിലെത്തി. ഇതോടെ തടസ്സപ്പെട്ടു കിടന്നിരുന്ന ശാസ്ത്ര ഗവേഷണങ്ങളും ബഹിരാകാശ നടത്തങ്ങളും പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാസ.
ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് വിക്ഷേപിച്ച സ്പേസ് എക്സ് പേടകം ഒരു ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ശനിയാഴ്ച (ഫെബ്രുവരി 14) ഐഎസ്എസിലെത്തിയത്. അമേരിക്ക, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പുതിയ സംഘത്തിലുള്ളത്. കമാൻഡർ ജെസീക്ക മെയർ, പൈലറ്റ് ജാക്ക് ഹാത്ത്വേ, ഫ്രാൻസിൽ നിന്നുള്ള സോഫി അഡിനോട്ട് (ESA), റഷ്യൻ ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്യേവ് എന്നിവരാണ് ഈ ദൗത്യത്തിലുള്ളത്. സമുദ്ര ജീവശാസ്ത്രജ്ഞയായ ജെസീക്ക മെയർ 2019-ൽ ആദ്യമായി സ്ത്രീകൾ മാത്രം പങ്കെടുത്ത ബഹിരാകാശ നടത്തത്തിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ്. ഫ്രാൻസിൽ നിന്നുള്ള രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രികയാണ് ഹെലികോപ്റ്റർ പൈലറ്റായ സോഫി അഡിനോട്ട്.,
സ്പേസ് എക്സ് വിക്ഷേപിച്ച സംഘത്തിലെ ഒരു ബഹിരാകാശയാത്രികന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ് ജനുവരി 7-ന് അടിയന്തരമായി അവരെ ഭൂമിയിലേക്ക് തിരിച്ചെത്തിച്ചത്. നാസയുടെ ചരിത്രത്തിൽ ഭ്രമണപഥത്തിൽ നിന്ന് ഒരു യാത്രികനെ ഇത്തരത്തിൽ ഒഴിപ്പിക്കുന്നത് ഇതാദ്യമാണ്. മെഡിക്കൽ സ്വകാര്യത കണക്കിലെടുത്ത് രോഗബാധിതനായ യാത്രികന്റെ പേരോ ആരോഗ്യസ്ഥിതിയോ വെളിപ്പെടുത്താൻ നാസ തയ്യാറായിട്ടില്ല. ബഹിരാകാശ നിലയത്തിലെ പകുതിയിലധികം പേരും മടങ്ങിയതോടെ നിലയത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മന്ദഗതിയിലായിരുന്നു.
പുതിയതായി എത്തിയ നാലംഗ സംഘം അടുത്ത എട്ട് മുതൽ ഒമ്പത് മാസം വരെ ബഹിരാകാശ നിലയത്തിൽ തുടരും. നിലവിൽ അവിടെയുള്ള ഒരു അമേരിക്കൻ യാത്രികനും രണ്ട് റഷ്യൻ യാത്രികർക്കുമൊപ്പം ഇവർ ഗവേഷണങ്ങളിൽ പങ്കാളികളാകും. പുതിയ സംഘത്തിന്റെ വരവോടെ നിർത്തിവെച്ചിരുന്ന നിർണ്ണായക ശാസ്ത്ര പരീക്ഷണങ്ങളും നിലയത്തിന്റെ അറ്റകുറ്റപ്പണികളും വേഗത്തിലാക്കാൻ നാസയ്ക്ക് സാധിക്കും. യാത്രികരെ അയക്കുന്നതിന് മുൻപുള്ള മെഡിക്കൽ പരിശോധനകളിൽ നിലവിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും നാസ അറിയിച്ചു.
