നെഹ്‌റു ട്രോഫി ജലമേളയുടെ പോസ്റ്റർ നിർമ്മാണത്തിലുണ്ടായ വിവാദങ്ങളെ തുടർന്ന് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെടുത്ത് കൊടിക്കുന്നിൽ സുരേഷ് എം.പി. തന്റെ പേരോ ചിത്രമോ ഉൾപ്പെടുത്താത്തതിനെ തുടർന്ന് വിവാദമായ പോസ്റ്റർ സാംസ്കാരിക സമിതി പിൻവലിച്ചിരുന്നെങ്കിലും, പുതിയ പോസ്റ്റർ ഇറക്കാൻ വൈകുന്നതിൽ കടുത്ത അതൃപ്തിയിലാണ് അദ്ദേഹം.
നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നത് കൊടിക്കുന്നിൽ സുരേഷിന്റെ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ്. എന്നിട്ടും സാംസ്കാരിക പരിപാടിയുടെ അറിയിപ്പിനായി തയ്യാറാക്കിയ പോസ്റ്ററിൽ ജില്ലയിലെ മുഴുവൻ എം.എൽ.എമാർ, മന്ത്രിമാർ, കെ.സി. വേണുഗോപാൽ എം.പി എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ കൊടിക്കുന്നിൽ സുരേഷിനെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ പോസ്റ്റർ നിർമ്മാണത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് നഗരസഭയും സംഘടക സമിതിയും സമ്മതിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി പുതിയ നോട്ടീസ് തയ്യാറാക്കിയതായി കൾച്ചറൽ കമ്മിറ്റി കൺവീനർ പിന്നീട് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയെങ്കിലും, വീഴ്ച പരിഹരിച്ച് പുതിയ പോസ്റ്റർ കൃത്യമായി പുറത്തിറക്കാത്തതിൽ എം.പിക്ക് കടുത്ത അമർഷമുണ്ട്.
