ഇടുക്കിയിലെ മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങി എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് വനംവകുപ്പ് അറിയിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ നാല് വർഷം മുമ്പുള്ളതാണ്. മാത്രമല്ല, ഈ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ലെന്നും, ഛത്തീസ്ഗഡിലെ ബിജാപുരിൽ 2021-ൽ ഇറങ്ങിയ കടുവയെയും കുഞ്ഞുങ്ങളെയുമാണ് ദൃശ്യങ്ങളിൽ കാണുന്നതെന്നും വനംവകുപ്പ് വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ഇത്തരം ദൃശ്യങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കരുതെന്നും വനംവകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ കുണ്ടളയിൽ കടുവയും കുട്ടികളും ഇറങ്ങിയെന്ന തരത്തിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, പ്രസ്തുത പ്രദേശത്ത് പരിശോധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചു. കാൽപ്പാടുകളോ മറ്റ് സൂചനകളോ കടുവയുടെ സാന്നിധ്യം ഇവിടെ ഉണ്ടെന്ന വാദത്തെ ന്യായീകരിക്കുന്നില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. മൂന്നാർ മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് വാസ്തവമാണെങ്കിലും, പ്രചാരണത്തിൽ പറയുന്ന പ്രത്യേക ഇടങ്ങളിൽ കടുവ ഇറങ്ങിയിട്ടില്ലെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
