ബെവ്കോ ഔട്ട്ലറ്റുകളിലെ ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക നോട്ടീസ് ബെവ്കോ ഔട്ട്ലറ്റുകളിൽ ഇന്നുമുതൽ പ്രദർശിപ്പിച്ചുതുടങ്ങും. മദ്യക്കുപ്പികൾ വൻതോതിൽ അടിഞ്ഞുകൂടിയതും, അവ നീക്കം ചെയ്യാൻ കഴിയാതെ ഔട്ട്ലറ്റുകളിൽ കെട്ടിക്കിടക്കുന്നതും ജീവനക്കാർക്കിടയിൽ വലിയ പരാതിക്ക് ഇടയാക്കിയിരുന്നു. കൂടാതെ മദ്യശാലകളുടെ പരിസരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നുവെന്ന പരാതികളും ഉയർന്നതിനെത്തുടർന്നാണ് പദ്ധതിയിൽ നിന്നും ബെവ്കോ പിന്മാറാൻ തീരുമാനിച്ചത്.
എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ഈ പദ്ധതിക്കെതിരെ തുടക്കം മുതലേ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഉപഭോക്താവിൽ നിന്നും മദ്യക്കുപ്പികൾക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നതായിരുന്നു പദ്ധതിയുടെ രീതി. ഈ തുക മദ്യത്തിന്റെ വിലയിൽ ഉൾപ്പെടുന്നതായിരുന്നില്ല. ബെവ്കോയുടെ സ്റ്റിക്കർ വ്യക്തമായി കാണുന്ന രീതിയിൽ ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകുമ്പോൾ ഈ 20 രൂപ ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കുമായിരുന്നു. പൊതുസ്ഥലങ്ങളിൽ കുപ്പികൾ വലിച്ചെറിയുന്നത് കുറയ്ക്കാനും അവ പുനരുപയോഗിക്കാനും ലക്ഷ്യമിട്ട് 2025 സെപ്റ്റംബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. എന്നാൽ നിലവിലെ പ്രതിസന്ധികളെത്തുടർന്ന് പദ്ധതി നിർത്തലാക്കാൻ തീരുമാനിച്ചെങ്കിലും, ഇതുവരെ മദ്യം വാങ്ങിയവർക്ക് ഈ മാസം 20 വരെ ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകി പണം കൈപ്പറ്റാനുള്ള അവസരമുണ്ട്.
